ഷൊർണൂർ: കൊയ്ത്തു പാട്ടിന്റെ ഈണം മറന്ന നെല്ലറയിൽ നിന്ന് വൈക്കോലും മറ്റു ജില്ലകളിലേക്ക്. യന്ത്ര സഹായത്തോടെ കൊയ്ത്തു നടക്കുന്ന നെൽപ്പാടങ്ങളിൽ വച്ചുതന്നെ വൈക്കോൽ (കച്ചി) വലിയ റോളുകളാക്കി കൊയ്ത്തു യന്ത്രങ്ങൾ മാറ്റും. ഇങ്ങനെ ഉള്ള വൈക്കോൽ റോളുകൾ കയ്യോടെ കയറ്റി കൊണ്ടു പോകാൻ വലിയ വാഹനങ്ങൾ പാടശേഖരങ്ങൾക്കു സമീപം തന്നെ കാത്തു കിടപ്പുണ്ടാവും. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലേക്കാണ് പ്രധാനമായും പാലക്കാട് ജില്ലയിൽ നിന്ന് വൈക്കോൽ കയറ്റി പോകുന്നത്.
ഇതിന് പ്രത്യേകം ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. കൊയ്ത്ത് നടക്കുന്നതിന് മുന്പ് തന്നെ കൃഷി ഉടമകളുമായി വൈക്കോൽ കച്ചവടകാര്യത്തിൽ ഏജന്റുമാർ ധാരണയിൽ എത്തിയിരിക്കും.
കർഷകർക്ക് വൈക്കോൽ വീടുകളിൽ സമാഹരിച്ചു വയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതും പെട്ടെന്ന് തന്നെ കൊയ്ത്തിനോടൊപ്പം വൈക്കോലും വിറ്റഴിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നുണ്ട്. അപൂർവം ചില കർഷകർ മാത്രമാണ് ഇപ്പോൾ കന്നുകാലികളെ വളർത്തുന്നത്. എന്നാൽ ഇവർ പോലും കുറച്ചു വൈക്കോൽ മാത്രം ബാക്കിവച്ച് കിട്ടുന്ന വിലയ്ക്ക് കൊയ്ത്തിടങ്ങളിൽ വച്ചുതന്നെ വൈക്കോൽ കെട്ടുകൾ വിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. മുൻകാലങ്ങളിൽ നെൽപ്പാടങ്ങൾ ഉള്ള കർഷകർ കന്നുകാലികളെയും വളർത്തിവന്നിരുന്നു. കൊയ്ത്തു കഴിഞ്ഞാൽ ലഭ്യമാകുന്ന വൈക്കോൽ കന്നുകാലികൾക്ക് തീറ്റയായി നൽകുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ കർഷകർ കന്നുകാലികളെ വളർത്തുന്ന പതിവ് അവസാനിപ്പിക്കുകയും നെൽകൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യവും രൂപപ്പെട്ടതോടെ വൈക്കോൽ ആവശ്യമില്ലാതെ വന്നു.
ഇത്തരം സാഹചര്യങ്ങൾ ഫലപ്രദമായി മുതലെടുത്താണ് അന്യ ജില്ലകളിൽ നിന്നും കൃഷിയിടങ്ങളിൽ വച്ചുതന്നെ വൈക്കോൽ ശേഖരിക്കുന്നത്. ചുരുങ്ങിയ വിലയ്ക്കാണ് ഇവർ കർഷകരിൽ നിന്നും വൈക്കോൽ വാങ്ങിക്കുന്നത്. മറ്റു ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന വൻകിട കന്നു കാലി ഫാമുകളിലേക്കാണ് ഇവിടെ നിന്നും കയറ്റി പോകുന്ന വൈക്കോൽ എത്തിച്ചേരുന്നത്.
ഇതിനു പുറമേ വൈക്കോൽ ആവശ്യമുള്ള തദ്ദേശീയർക്കും മുന്തിയ വിലയ്ക്ക് കൃഷിയിടങ്ങളിൽ വച്ചുതന്നെ ഏജന്റുമാർ മറിച്ച് വിൽക്കുന്നുണ്ട്. യന്ത്രങ്ങൾ വഴി നെൽപ്പാടങ്ങൾ കൊയ്തെടുക്കുന്പോൾ ഇതിനോടൊപ്പം തന്നെ വൈക്കോലുകൾ കൂടി വലിയ ചുരുളുകളാക്കി മാറ്റുന്ന നൂതന സംവിധാനം യന്ത്രങ്ങളിലുണ്ട്. നെല്ലും ഇതിനൊപ്പം ലഭ്യമാവും. കർഷകർക്ക് കൊയ്ത്തും മെതിയും ഒരേസമയം നടക്കുന്നതിനാൽ തൊഴിലാളി ക്ഷാമവും മറ്റ് പ്രശ്നങ്ങളും അലട്ടുന്നുമില്ല. മുൻകാലങ്ങളിൽ പാടശേഖരങ്ങളിൽ നിന്നും ഉയർന്നു കേട്ടിരുന്ന കൊയ്ത്തുപാട്ടും കൊയ്ത്തുത്സവങ്ങളും ഇല്ലാതായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു.
ഇടക്കാലത്ത് അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് നടന്നുവന്നിരുന്ന കാർഷികവൃത്തികളും അവസാനിച്ച സ്ഥിതിയാണ്. ഇവിടെ നിന്നും കയറ്റി പോകുന്ന വൈക്കോൽ മുന്തിയ വിലയ്ക്ക് മാസങ്ങൾക്ക് ശേഷം ഇവിടുത്തു കാർ തന്നെ വാങ്ങിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
കന്നുകാലികൾക്ക് നൽകുന്നതിന് വേണ്ടിയാണ് മുന്തിയ വില നൽകി ഇത്തരത്തിൽ കന്നുകാലികളെ വളർത്തുന്നവർ വാങ്ങിക്കുന്നത്. ഇവിടെയും ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്.
നെല്ലറയിൽ നിന്നുള്ള വൈക്കോൽ കൊണ്ടുപോകുന്നത് മറ്റു ജില്ലകളിലേക്ക്
01:10 AM Jan 28, 2023 | Deepika.com