മൂവാറ്റുപുഴ: മുവാറ്റുപുഴ-തേനി റോഡിൽ പെരുമാംകണ്ടം മുതൽ ഈസ്റ്റ് കലൂർ- കോട്ടക്കവല വരെയുള്ള ഭാഗത്തെ പുനരുദ്ധാരണത്തിന് ബജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിൽ കത്ത് നൽകിയതായി ഡീൻ കുര്യാക്കോസ് എംപി. സ്വാതന്ത്രത്തിന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ പി.ജെ. ജോസഫ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ഈ റോഡിന്റെ നിർമാണം മൂവാറ്റുപുഴയിൽനിന്ന് പെരുമാംകണ്ടം വരെ പൂർത്തിയായിരിക്കുകയാണ്. പെരുമാംകണ്ടത്തുനിന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തി അലൈൻമെന്റ് തയാറാക്കേണ്ടതുണ്ട്. ഈ ഭാഗം റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ മൂവാറ്റുപുഴയിൽനിന്ന് ആരംഭിച്ച പ്രവർത്തികൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളുവെന്നും എംപി പറഞ്ഞു.
മൂവാറ്റുപുഴയിൽനിന്ന് ആരംഭിച്ച് തേനിയിൽ അവസാനിക്കുന്ന ഹൈവേ 185 കിലോമീറ്റർ ദൂരം വരുന്നതും ഏകദേശം നേർരേഖയിൽ പോകുന്നതുമാണ്. ഒരു ചങ്ങല 20.6 മീറ്റർ വീതി തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്ന റോഡാണ് ഇത്. രാജഭരണ കാലത്ത് തെക്കുംകൂർ വടക്കുംകൂർ രാജാക്കന്മാർ തമ്മിൽ അതിർത്തി തിരിച്ചിരുന്ന രാജപാതയാണ് ഇത്. കിടങ്ങും തൊണ്ടുമായി നിലനിന്നിരുന്ന ഈ പാത കോട്ട റോഡ് എന്ന പേരിലാണ് (എസ്എച്ച് 43) അറിയപ്പെടുന്നത്.
മൂവാറ്റുപുഴ-തേനി കോട്ട റോഡ് പൂർത്തീകരണം: ബജറ്റിൽ തുക വകയിരുത്തണമെന്ന് എംപി
12:10 AM Jan 28, 2023 | Deepika.com