കൊച്ചി/കാക്കനാട്: വാഹനം വാടകയ്ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി ലിബിന് വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പത്തനംതിട്ട മണക്കാല സ്വദേശി ചെറുവിള പുത്തന്‍വീട്ടില്‍ വിഷ്ണു ജയന് (27), കൊല്ലം ഏഴിപ്രം ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാ (26), കൊല്ലം മുളവന ലോപ്പേറഡെയില്‍ വീട്ടില്‍ പ്രതീഷ് (37), പനമ്പിള്ളിനഗര്‍ പെരുമ്പിള്ളിത്തറ സുബീഷ് (39), തേവര പെരുമാനൂര്‍ കുരിശുപറമ്പില്‍ ലിജോ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെ അടൂര്‍ പോലീസും രണ്ടു പേരെ എറണാകുളം പോലീസുമാണ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ലിബിന് വര്‍ഗീസ് പ്രതികളിലൊരാളായ വിഷ്ണു വഴി കാര്‍ വാടകയ്ക്കു വാങ്ങി. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ പണം നല്‍കിയില്ലെങ്കില്‍ കാര്‍ തിരികെ വേണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. എന്നാല്‍ ലിബിന് ഇതിന് തയാറായില്ല. അങ്ങനെയാണ് കാര്‍ തിരികെ എടുക്കാന്‍ വിഷ്ണു ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം ലിബിന് വര്‍ഗീസും ഭാര്യയും ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് പരിധിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഗുണ്ടാസംഘം ഇവരെ വളയുകയും ഭാര്യയെ കാറില്‍ നിന്നും ഇറക്കിയ ശേഷം ലിബിന് വര്‍ഗീസുമായി കാര്‍ കടത്തിക്കൊണ്ടി പോവുകയുമായിരുന്നു. സംഘം ഇയാളെ പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് അവശനാക്കി. തുടർന്ന് പിതാവിനെയും സഹോദരനെയും ഫോണില്‍ ബന്ധപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിനിടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് കാട്ടി ലെവിന്റെ ഭാര്യ ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്കി.
ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലെവിന്‍ അടൂരിലുണ്ടെന്ന് മനസിലാക്കി. അടൂരിലെ ഷാഡോ പോലീസിന് വിവരങ്ങള്‍ കൈമാറുകയും ഇവര്‍ റെസ്റ്റ്ഹൗസില്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ഒരു മുറിയില്‍ അവശനിലയിലായ ലെവിന്‍ വര്‍ഗീസിനെയും മൂന്നു ഗുണ്ടാസംഘങ്ങളെയും കണ്ടെത്തുകയായിരുന്നു. പോലീസ് എത്തുന്നത് കണ്ടതോടെ രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് മൂവരെയും പിടികൂടി ഇന്‍ഫോപാര്‍ക്ക് പോലീസിന് കൈമാറി. മര്‍ദനത്തില്‍ അവശനായ ലെവിന്‍ വര്‍ഗീസിനെ ആദ്യം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബിയുടെ നിര്‍ദേശാനുസരണം ഇന്‍ഫോപാര്‍ക്ക് സിഐ വിബിന് ദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇന്ദുചൂഢന്, സീനിയര്‍ പോലീസ് ഓഫീസര്‍ മുരളീധരന്, സജിത്ത് പോള്‍, സിപിഒ ഇയകുമാര് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതീഷും സുബീഷും കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതികളാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ അഞ്ചുപേർ അറസ്റ്റിൽ
12:07 AM Jan 28, 2023 | Deepika.com