ആലുവ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം തിരുവണ്ണനല്ലൂർ ചന്ദ്രു(19) വിനെയാണ് ആലുവ പോലീസ് അറസ്റ്റുചെയ്തത്.ആലുവയിൽ താമസിക്കുന്ന പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് വീട്ടുകാർ കഴിഞ്ഞ സെപ്റ്റംബറിലാണ് പോലീസിൽ പരാതി നൽകിയത്. ആലുവ പോലീസ് നടത്തിയ അന്വേഷണത്തിൽ ചന്ദ്രുവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞു.
ആലുവ പോലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചന്ദ്രുവിന്റെ അച്ഛൻ മകനെ കാണാനില്ലെന്ന് പറഞ്ഞ് തിരുവണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്രമാധ്യമങ്ങളിലൂടെ പരസ്യവും നൽകി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു. പിടികൂടാതിരിക്കാൻ ചന്ദ്രു പെൺകുട്ടിയെ പല സ്ഥലങ്ങളിലായി വീട്ടുകാരുടെ ഒത്താശയോടെ മാറി മാറി താമസിച്ചു. മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉൾഗ്രാമത്തിൽ നിന്ന് യുവാവിനെ പിടികൂടുന്നത്. ഒപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു. ചന്ദ്രുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐ സി.ആർ. ഹരിദാസ്, എസ്സിപിഒ ഷൈജ ജോർജ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ്, കെ.ആർ. രാഹുൽ, മുഹമ്മദ് അമീർ, കെ.ആർ. മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഫേസ്ബുക്ക് പരിചയം; പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
12:07 AM Jan 28, 2023 | Deepika.com