ചങ്ങനാശേരി: കുടുംബങ്ങളാണ് വിശ്വാസപരിശീലനത്തിന്റെ പ്രധാന കേന്ദ്രമെന്നും മാതാപിതാക്കള്‍ അതിന്റെ പ്രധാന കണ്ണികളാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മതാധ്യാപക നേതൃസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വിശ്വാസപരിശീലന രംഗത്തുള്ള വെല്ലുവിളികളെ ജാഗ്രതയോടെ കാണാന്‍ മതാധ്യാപകര്‍ക്ക് കഴിയണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ റവ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലകരുടെ ജീവിതവും ദൗത്യവും അടിസ്ഥാനമാക്കി ഡോ. അലക്സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വിശ്വാസപരിശീലനത്തില്‍ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും സീറോമലബാര്‍ സഭയുടെ സഭാപ്രതിഭാ ശില്പശാലയില് പങ്കെടുത്തവര്‍ക്കും ആര്‍ച്ച്ബിഷപ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സീറോമലബാര്‍ സഭാ പ്രതിഭ അവാര്‍ഡ് നേടിയ കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു.
ഫാ. ജോസഫ് ഈറ്റോലില്‍, ജോര്‍ജ് തോമസ് കളപ്പുര, ബിനു ടോം എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന സെക്രട്ടറിമാര്‍, സിആര്‍ടി അംഗങ്ങള്‍, സണ്ഡേസ്കൂള് ഹെഡ്മാസ്റ്റര്മാര് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കുടുംബങ്ങള്‍ വിശ്വാസപരിശീലനത്തിന്റെ പ്രധാന കേന്ദ്രം: മാര്‍ പെരുന്തോട്ടം
11:54 PM Jan 27, 2023 | Deepika.com