കടുത്തുരുത്തി : ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കം ഉള്‍പ്പെട്ടെങ്കിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ നേട്ടം പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂര്‍ - എറണാകുളം സംസ്ഥാന പാതയല്ലാതെ മറ്റു പ്രധാന പാതകളൊന്നുംതന്നെയില്ലാത്തതിനാല് യാത്രാക്ലേശം രൂക്ഷമാണെന്നതാണ് പ്രധാന പ്രശ്നം.
വേണം കൂടുതല്‍ പാതകള്‍
വൈക്കത്തെ ടൂറിസം വികസനത്തിന് ഏറ്റവും വലിയ സംഭാവന നല്‍കേണ്ടിയിരുന്നതാണ് വര്‍ഷങ്ങള്‍ മുന്നേ പ്രഖ്യാപിച്ച തുറവൂര്‍ - പമ്പ ഹൈവേ. ആലപ്പുഴ ജില്ലയിലെ തുറവൂരില്‍നിന്ന് ആരംഭിച്ചു നേരേകടവ് - മാക്കേകടവ് - ഉദയനാപുരം - വൈക്കം - കുറവിലങ്ങാട് - പാലാ വഴി പമ്പ വരെ നീളുന്ന ഈ ഹൈവേ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ടൂറിസം വികസനത്തിനും ഗതാഗതക്കുരുക്കിനും വലിയൊരു പരിഹാരമാകുമായിരുന്നു.
വേണം കൂടുതല്‍
ബസ് സര്‍വീസുകള്‍
വൈക്കത്തെ ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസി കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാത്രിയായാല്‍ ഇവിടെനിന്നു പല മേഖലകളിലേക്കും ബസ് സര്‍വീസ്് ഇല്ല. മറ്റിടങ്ങളില്‍നിന്ന് വൈക്കത്തേക്ക് എത്തപ്പെടാനും മാര്‍ഗമില്ല.
നിലവില്‍ പാലാ - വൈക്കം, മുണ്ടക്കയം - പാലാ ചെയിന്‍ സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ യോജിപ്പിച്ച് 20 മിനിട്ട് ഇടവേളയില്‍ എറണാകുളം - വൈക്കം - കുറവിലങ്ങാട് - പാലാ - ഈരാറ്റുപട്ട/പൊന്‍കുന്നം - കാഞ്ഞിരപ്പള്ളി - മുണ്ടക്കയം - കുമളി റൂട്ടിലും ഈരാറ്റുപേട്ട - വാഗമണ്‍ - കട്ടപ്പന റൂട്ടിലും സര്‍വീസ് നടത്തുകയാണെങ്കില്‍ ജില്ലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമൊന്നു കരുതുന്നു.
ഇതേരീതിയില്‍ ആലപ്പുഴയിൽനിന്നും ചേര്‍ത്തലയില്‍നിന്നും കൂടുതല്‍ ബസുകള്‍ വൈക്കം വഴി ഇതേറൂട്ടില്‍ സര്‍വീസ് ആരംഭിച്ചാല്‍ നിലവിലുള്ള ബസുകള്‍ ഉപയോഗപ്പെടുത്തി തന്നെ കെഎസ്ആര്‍ടിസിക്ക് ഈ സര്‍വിസുകള്‍ നടത്താനാവുമെന്നും പറയുന്നു. എറണാകുളത്തുനിന്നും വൈക്കം - കുമരകം വഴി കോട്ടയത്തിനും ആലപ്പുഴ - ചേര്‍ത്തലയില്‍നിന്നും വൈക്കം - തൊടുപുഴ വഴി മൂന്നാര്‍ ഭാഗത്തേക്കും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്.
കൂടുതല്‍ ട്രെയിനുകള്‍ക്ക്
സ്റ്റോപ്പ് വേണം
വൈക്കത്തുകൂടി റെയില്‍വേ ലൈനില്ലാത്തതിനാല് വൈക്കത്തിനായി അനുവദിച്ചിട്ടുള്ള സ്റ്റേഷനാണ് ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്. നിലവില്‍ കേരള എക്സ്പ്രസ് അടക്കം പതിനാറോളം തീവണ്ടികള്‍ ഇവിടെ നിര്‍ത്തുന്നുണ്ട്. എന്നാല്‍ മലബാര്‍ മേഖലയില്‍നിന്നുള്ള ഒരു തീവണ്ടിക്ക് പോലും ഇവിടെ സ്റ്റോപ്പില്ല. വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്കും ടൂറിസം വികസനത്തിനുമായി പരശുറാം, വേണാട്, വഞ്ചിനാട്, മലബാര്‍, മംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ളത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ തീര്‍ഥാടകരും വിനോദസഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വൈക്കത്തെനാവും.
അമൃത് ഭാരത് സ്റ്റേഷനായി
ഉയര്‍ത്തണം
കോട്ടയം എറണാകുളം മെയിന്‍ റോഡിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഏക സ്റ്റേഷനായ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനെ വൈക്കത്തിന്റെ ടൂറിസം, തീര്‍ഥാടന പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കവും ഉണ്ട്; പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം
11:53 PM Jan 27, 2023 | Deepika.com