കോട്ടയം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമരസേനാനിയാക്കാൻ കേരളത്തിലെ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് പദ്മശ്രീ ജേതാവ് ഡോ. സി.ഐ. ഐസക്. കോട്ടയം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയിൽനിന്ന് ഒഴിവാക്കിയത് ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. അധ്യാപന കാലത്ത് തന്റെ രാഷ്ട്രീയ നിലപാടുമൂലം വിവേചനം നേരിട്ടിട്ടുണ്ട്.
എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് തന്റേത്. ആർഎസ്എസ് ഒരു മതത്തിനും എതിരല്ലെന്നതിന്റെ വലിയ തെളിവാണ് തന്റെ ജീവിതം. ക്രിസ്തുമത വിശ്വാസിയായ തന്റെ കഴിവ് കണ്ടെത്തി ഒപ്പം നിന്നത് ആർഎസ്എസാണ്. പുന്നപ്ര-വയലാർ സമരത്തിൽ സാധാരണക്കാർ മാത്രമാണ് കൊല്ലപ്പെട്ടത്. നേതാക്കൾ സംഭവസമയത്ത് ഇല്ലാതിരുന്നത് പഠനവിഷയമാണ്. നിസഹായകന്റെ ഊന്നുവടിയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ഡോക്യുമെന്ററിക്കു പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമുണ്ട്. ഡോക്യുമെന്ററി ചെയ്യാൻ അവരുടെ രാജ്യത്ത് നിരവധി വിഷയങ്ങളുണ്ടായിരിക്കെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ പ്രശ്നമുണ്ടാക്കാനാണ് ശ്രമം. ഡോക്യുമെന്ററി പ്രദർശനം സർവകലാശാലകളിൽ നിരോധിച്ചത് ക്രമസമാധാന പ്രശ്നം മുന്നിൽക്കണ്ടാണ്. ഡോക്യുമെന്ററി കണ്ടതുകൊണ്ട് ആരും മോദി വിരുദ്ധരാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമരസേനാനിയാക്കാൻ ശ്രമം: ഡോ. സി.ഐ. ഐസക്
11:17 PM Jan 27, 2023 | Deepika.com