കേളകം : ഇറച്ചിക്കോഴി വില കുത്തനേ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ കോഴി വളർത്തൽ ഉപേക്ഷിക്കുന്നു. തങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കാണ് കോഴികളെ വാങ്ങുന്നതെങ്കിലും കടകളിലെത്തിക്കുന്ന ഇടനിലക്കാരും വ്യാപാരികളും വലിയ ലാഭം കൊയ്യുകയാണെന്ന് കർഷകർ പറയുന്നു. കോഴിക്കർഷകരിൽനിന്ന് കിലോയ്ക്ക് 82 രൂപ നിരക്കിൽ വാങ്ങിക്കുന്ന കോഴികളെ കടകളിൽനിന്ന്130-140 രൂപ നിരക്കിലാണ് വിൽക്കുന്നത്. മൊത്തവിപണിയിൽ 110 രൂപ വരെ വിലയുണ്ടായിരുന്ന കോഴിയുടെ വില ഇടിഞ്ഞ് 75 രൂപ വരെയെത്തിയിരുന്നു. രണ്ടു ദിവസമേയായുള്ളൂ 82 ലേക്ക് എത്തിയിട്ട്.
നഷ്ടമേറിയതോടെ കോഴിക്കൃഷി ഉപേക്ഷിക്കുകയാണ് നിരവധി കർഷകർ. 1100 രൂപ വിലയുണ്ടായിരുന്ന കോഴിത്തീറ്റയുടെ നിലവില വില 2300 രൂപയാണ്. കോഴിക്കുഞ്ഞിന് 35-45 രൂപയും. രണ്ടു കിലോയുള്ള ഇറച്ചിക്കോഴിയുടെ ഉത്പാദന ചെലവ് മാത്രം 110 രൂപയോളം വരും. ഈ സ്ഥാനത്താണ് കർഷകർക്ക് 80 രൂപ വില ലഭിക്കുന്നത്. ആയിരം കോഴികളെ വളർത്തുന്ന ഒരു കർഷകന് ഒറ്റ ബാച്ചിൽ മാത്രം ഉണ്ടാകുന്ന നഷ്ടം 40,000 മുതൽ 50,000 രൂപ വരെയാണ്. ലോണെടുത്തും പലിശയ്ക്ക് വാങ്ങിയും കൃഷി നടത്തുന്ന ഇടത്തരം കർഷകർ കടബാധ്യത മൂലം പ്രതിസന്ധിയിലാണ്.
കോഴിക്കർഷകർക്ക് വിലസ്ഥിരത ഉറപ്പുവരുത്താൻ സർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതിയും കർഷകരിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. കോഴിത്തീറ്റ വിലകുറച്ചു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. തമിഴ്നാട്, കർണാടക ലോബിയാണ് കേരളത്തിലെ കോഴി വിപണി നിയന്ത്രിക്കുന്നത്. കേരളത്തിലേക്ക് സുനാമി ഇറച്ചിപോലെയുള്ള ചത്ത കോഴികളെ വില കുറച്ച് ലഭിക്കുമ്പോൾ ഹോട്ടൽ വ്യാപാരികളും ഇതിനുപിന്നാലെയാണ്. തദ്ദേശീയരായ കർഷകർ ഉത്പാദിപ്പിക്കുന്ന ഫാം ഫ്രഷായ കോഴികളെക്കാൾ ഇതരസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കോഴികൾക്ക് വിലക്കുറവാണെന്നതിനാൽ വ്യാപാരികളും തദ്ദേശീയ കർഷകരെ തഴയുകയാണ്.
കോഴിവളർത്തൽ ഉപേക്ഷിച്ച് കർഷകർ
12:42 AM Jan 26, 2023 | Deepika.com