കാക്കനാട്: തുതിയൂരിലെ ക്ഷീരകർഷകന്റെ 25 ലിറ്റർ പാൽ ചുരത്തിയിരുന്ന പശു ചത്തു. തൃക്കാക്കര നഗരസഭ സബ്സിഡി നിരക്കിൽ വിതരണം ചെയ്ത കാലിത്തീറ്റ കഴിച്ച ശേഷമാണ് ഹോസ്റ്റേൻ ഫ്രീഷ്യൻ ഇനത്തിൽപ്പെട്ട പശു ചത്തതെന്ന് പശുവിന്റെ ഉടമ എ.ആർ. ഷാജിയുടെ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നഗരസഭാ അധ്യക്ഷയ്ക്ക് പരാതി നല്കി. ആകെയുളള ജീവനോപാധിയായിരുന്നു ഈ പശുവെന്നും നഷ്ടപരിഹാരം നല്കണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റിയിൽനിന്നും ക്ഷീര കർഷകർക്ക് സബ്സിഡിയോടുകൂടി നൽകുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നാലു ചാക്ക് കാലിത്തീറ്റ ഷാജി വാങ്ങിയിരുന്നു. ഇന്നലെ രാവിലെ പശുവിനെ കുളിപ്പിച്ച് കറന്നതിനുശേഷം കാലിത്തീറ്റ വെള്ളത്തിൽ കലക്കി കൊടുക്കുകയായിരുന്നു.
അല്പസമയത്തിനുള്ളിൽ പശുവിന്റെ വയർ ക്രമാതീതമായി വീർത്ത് തീറ്റ മുഴുവൻ പുറത്തേക്ക് ഛർദ്ദിക്കുകയും അവശയായ പശു അല്പസമയത്തിനുള്ളിൽ ചത്തു വീഴുകയായിര ുന്നു വെന്നുമാണ് ഷാജി പറയുന്നത്. കാലിത്തീറ്റയിൽ നിന്ന് ഉണ്ടായ വിഷബാധമൂലമാകാം പശുവിന് ജീവൻ നഷ്ടമായതെന്നാണ് ഇദ്ദേഹം സംശയിക്കുന്നത്. ഏതായാലും പോസ്റ്റുമോർട്ടം റിപ്പോർട്ടുവന്നശേഷമേ മരണകാരണം വ്യക്തമാകൂ.
കറവപ്പശു ചത്തു; കാലിത്തീറ്റ കൊടുത്തശേഷമെന്ന് ഉടമ
12:27 AM Jan 26, 2023 | Deepika.com