ആരക്കുഴ: പണ്ടപ്പിള്ളി കവലയ്ക്ക് സമീപം കഴിഞ്ഞ ഞായറാഴ്ച സംരക്ഷണഭിത്തി തകര്‍ന്ന എംവിഐപി കനാലിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തകർന്ന ഭാഗത്ത് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് ജലസേചനം പൂര്‍ണമായും പഴയ രീതിയിലാക്കാൻ ശ്രമിച്ചെങ്കിലും 50 കിലോമീറ്ററോളം ദൈർഘ്യമുള്ള കനാലില്‍ പദ്ധതി പ്രായോഗികമാകുമോയെന്ന സംശയവും ഉയർന്നു.
മതിയായ അളവിൽ ആവശ്യമുള്ള സ്ഥലങ്ങളില്‍ ജലം എത്തിക്കാൻ സാധിക്കാതെ വരുമെന്നതിനാല്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. പൈപ്പ് സംവിധാനമൊരുക്കിയാൽ കനാലിന്റെ അവസാന ഭാഗത്തുള്ള മാറാടി പഞ്ചായത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. നിലവില്‍ 15 ദിവസം കൂടുമ്പോള്‍ ഒരു തവണ മാത്രമാണ് മാറാടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈസ്റ്റ് മാറാടി, എയ്ഞ്ചല്‍ വോയ്സ്, തേവര്‍കാട് ഭാഗത്തേക്ക് രണ്ട് ദിവസവും പാറത്തട്ടാല്‍, കായനാട് ഭാഗത്തേക്ക് രണ്ട് ദിവസവും എന്ന ക്രമത്തിലാണ് വെള്ളം ലഭിക്കുന്നത്. തകര്‍ന്ന ഭാഗത്ത് പൈപ്പ് വഴി വെള്ളം പദ്ധതി നടപ്പാക്കിയാൽ പഞ്ചായത്തിലെ 10 വാര്‍ഡുകളിലേക്ക് വെള്ളം എത്താതെ വരും. നിരവധി നെല്‍കര്‍ഷകരും ഇതര കർഷകരും ഉള്‍പ്പെടെയുള്ളവര്‍ ഇതുമൂലം ബുദ്ധിമുട്ടിലാകും.
30 വര്‍ഷം മുമ്പ് നടപ്പാക്കിയ എംവിഐപി കനാലിലൂടെ ലഭിക്കുന്ന വെള്ളം മാത്രമാണ് മാറാടി പഞ്ചായത്തിലെ 13 വാര്‍ഡുകളുടേയും ജലസ്രോതസ്. കനാലുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെയും കാടുകയറിയതും മാലിന്യങ്ങള്‍ നിറഞ്ഞതും നീക്കം ചെയ്യാതെയും വെള്ളം തുറന്നുവിട്ടാല്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കും. പരിഹാരമായി മുഴുവന്‍ കനാലുകളും ഉപകനാലുകളും യഥാസമയം അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
പണ്ടപ്പിള്ളിയിൽ തകര്‍ന്ന കനാലിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചു
12:25 AM Jan 26, 2023 | Deepika.com