കൊച്ചി: വൈപ്പിന്‍ -ഫോര്‍ട്ട്കൊച്ചി നിവാസികളുടെ യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമായി ഒരു റോ റോ കൂടി ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. മുളവുകാട് ജെട്ടിയില്‍ നിന്ന് ഐലൻഡിലേക്ക് സര്‍വീസ് നടത്തുന്ന കണ്ടെയ്നര്‍ റോ റോ ആണ് യാത്രദുരിതം പരിഹരിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചിയിലേക്ക് സര്‍വീസ് തിരിച്ചുവിടുന്നത്. യാത്രക്കാര്‍ തീരെ കുറവായതിനാല്‍ വൈകാതെ സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന സൂചനയും കെഎസ്ഐഎന്‍സി നല്കുന്നു.
അതേസമയം വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തിവന്നിരുന്ന റോറോ വെസല്‍ സേതുസാഗര്‍ -1, അറ്റകുറ്റപണികള്‍ തീര്‍ത്ത് ഉടന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെഎസ്ഐഎന്‍സിയുടെ എംഡി ആര്. ഗിരിജയുമായി മേയറുടെ ചേംബറില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
വെസലിന്റെ അറ്റകുറ്റപ്പണിക്കായി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലച്ച് യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെസലിന്റെ ഒറിജിനല്‍ സ്പെയര്‍ പാര്‍ട്ടുകള്‍ നിര്‍മിക്കുന്ന നെതര്ഡ്ലാൻഡ് കമ്പനിക്ക് ഡിസംബര്‍ രണ്ടിന് സര്‍വീസ് റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്ന് 39 ലക്ഷം രൂപ വരുന്ന ക്ലച്ച് യൂണിറ്റിന് ഓര്‍ഡര്‍ നല്കി. ഇത് ഗോവയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ പരിശോധനയില്‍ വെസലിന്റെ പിനിയന്‍ ഷാഫ്റ്റ് കൂടി തകരാറിലാണെന്നും അതിന് 44 ലക്ഷം രൂപ വില വരുമെന്നും അറിയിപ്പ് ലഭിച്ചു.
റോ റോ വെസലിന്റെ ഐആര്‍എസ് ഇന്സ്പെക്ഷന് സര്ട്ടിഫിക്കേഷന് 2022 ജൂണില്‍ അവസാനിച്ചിരുന്നു. ഐവി സര്ട്ടിഫിക്കേഷന് ഏപ്രിലിലും അവസാനിക്കുന്നതിനാല്‍ ഡ്രൈഡോക്കിംഗ് അടിയന്തിരമായി ചെയ്യുന്നതാണ് ഉചിതമെന്ന് കെഎസ്ഐഎന്‍സി അറിയിച്ചു. കൗണ്‍സിൽ അനുമതിയോടെ അടിയന്തരമായി ഡ്രൈ ഡോക്കിംഗ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
ഒരു റോ റോ കൂടി
12:22 AM Jan 26, 2023 | Deepika.com