അമ്പലപ്പുഴ: വഴിയോരക്കച്ചവടം അവസാനിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം നടപ്പിലായില്ല.
അമ്പലപ്പുഴയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ വഴിയോരക്കച്ചവടം നടത്താൻ ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ജംഗ്ഷനു കിഴക്കുവശമാണ് റോഡിനോടു ചേർന്ന് വാഹനങ്ങളിൽ പഴം, പച്ചക്കറി വിൽപ്പന വ്യാപകമായത്.
രൂക്ഷമായ ഗതാഗതക്കുരുക്കിനും വാഹനാപകടത്തിനും കാരണമാകുന്ന വഴിയോരക്കച്ചവടത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ അമ്പലപ്പുഴയിലെ വ്യാപാരികൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു.
അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വഴിയോരക്കച്ചവടത്തിനെതിരേ പരാതി നൽകി.
ഇതിനിടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവം ആരംഭിച്ചപ്പോൾ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സൗകര്യത്തിനുമായി വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്നു ജില്ലാ പോലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തിൽ അടിയന്തരമായി വഴിയോരക്കച്ചവടം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അമ്പലപ്പുഴ സിഐക്ക് നിർദേശം നൽകി.
എന്നാൽ, കളഭം ഇന്ന് അവസാനിക്കുമ്പോഴും എസ്പിയുടെ ഉത്തരവ് നടപ്പായിട്ടില്ലെ ന്നാണ് പരാതി.
അനധിക്യത വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് അമ്പലപ്പുഴ പോലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
വഴിയോരക്കച്ചവടം: ജില്ലാ പോലീസ് മേധാവിയുടെ നിർദേശം അട്ടിമറിച്ചെന്ന്
10:39 PM Jan 25, 2023 | Deepika.com