എരുമേലി: മത്സ്യം വാങ്ങി വീട്ടിൽ കൊണ്ടുപോയി പാകം ചെയ്യാൻ കരറിക്കൂട്ടുകൾ ഇട്ടപ്പോൾ മത്സ്യത്തിൽ പുഴുക്കൾ. വാട്സ്ആപ്പിൽ പരാതി ലഭിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയപ്പോൾ പുഴുക്കളുള്ള മത്സ്യം സംബന്ധിച്ച് തെളിവുകളില്ല. പുഴുക്കൾ ഉണ്ടെന്ന് പരാതി അറിയിച്ച ആൾ ഈ മത്സ്യം കടയിൽ തിരികെ കൊടുത്ത് പണം തിരിച്ചു വാങ്ങിയിരുന്നു. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഈ മത്സ്യം കണ്ടെത്താനായില്ല. അതേസമയം കടയിൽ നടത്തിയ പരിശോധനയിൽ പത്ത് കിലോയോളം വറ്റ ഇനത്തിലുള്ള പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡരികിൽ കായംകുളം ഫിഷറീസ് കടയിലാണ് പരിശോധന നടത്തിയത്. എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര പരിശോധനയ്ക്ക് നേതൃത്വം നൽകി. ശുചിത്വ ഗുണനിലവാരം കടയിൽ ഇല്ലെന്നു കണ്ട െത്തി. ഇത് ഉറപ്പാക്കി ബോധ്യപ്പെടുത്താൻ നിർദേശിച്ച് കട ഉടമയ്ക്ക് നോട്ടീസ് നൽകി. പുഴുക്കളുള്ള മത്സ്യം കിട്ടിയ ആൾ ഇത് സംബന്ധിച്ചു സാമ്പിൾ ആരോഗ്യ വകുപ്പിന് നൽകാതെയാണ് പരാതി അറിയിച്ചതെന്നും അതിനാൽ കേസെടുത്തില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എരുമേലിയിൽ മത്സ്യത്തിൽ പുഴു; പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി
10:20 PM Jan 25, 2023 | Deepika.com