ചിങ്ങവനം: മണ്ണിനോട് മല്ലിടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ റിപ്പബ്ലിക് ദിനമായ ഇന്ന് മാനത്തൂടെ പറന്നെത്തി ബംഗളൂരു നഗരം ചുറ്റിയടിക്കും. പനച്ചിക്കാട് പഞ്ചായത്തിലെ 21 സ്ത്രീകളാണ് തങ്ങളുടെ ചിരകാല അഭിലാഷമായ സ്വപ്നയാത്രയ്ക്ക് രാവിലെ വിമാനത്തില്‍ കയറിയത്. ഇന്ന് രാവിലെ 6.15ന് നെടുമ്പാശേരിയില്‍നിന്നും എയര്‍ ഏഷ്യാ വിമാനത്തിലാണ് വിമാന യാത്രയ്ക്കായി ഫ്ളൈറ്റില്‍ കയറിയത്.
ഇന്ന് മുഴുവന്‍ ബംഗളൂരുവിലെ നിയമസഭാ മന്ദിരം, ലാല്‍ബാഗ്, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചുറ്റിയടിച്ച് വൈകിട്ട് 8.45ന് ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനില്‍ നാളെ രാവിലെ പനച്ചിക്കാട്ട് എത്തും. പനച്ചിക്കാട് പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കര്‍മസേന വിഭാഗങ്ങളില്‍ പെടുന്ന തൊഴിലാളികളാണ് എല്ലാവരും.
കണ്ണൂരിലെ തൊഴിലാളികള്‍ വിമാനയാത്രയില്‍ പകർത്തിയ ഫോട്ടോകള്‍ വാട്ട്സ്ആപ്പില്‍ കണ്ടതോടെയാണ് ഇവരുടെ മനസിലും ആശയം രൂപം കൊണ്ടത്. ഇതിനായി ഒരു വര്‍ഷം കൊണ്ട് ഇവര്‍ കൂലിയിനത്തില്‍ കിട്ടുന്ന തുകയില്‍ മിച്ചം പിടിച്ച് 73,000 രൂപ സ്വരുക്കൂട്ടി. ഈ വിവരം പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷനും വാര്‍ഡ് മെംബറുമായ എബിസണ്‍ കെ. ഏബ്രഹാമിനെ അറിയിച്ചു.
പിന്നെ പെട്ടെന്നു തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു. വാര്‍ധക്യത്തെ മറന്ന് 70 വയസായവര്‍ വരെ യാത്രയിലുണ്ട്. ഒരോരുത്തര്‍ക്കും 5000 രൂപ വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാവിലെ പനച്ചിക്കാട്ടു നിന്നും വാനിലാണ് നെടുമ്പാശേരിയിലെത്തിയത്.
കുഴിമറ്റം സെന്റ് ജോര്‍ജ് എല്‍പി സ്കൂള്‍ അധ്യാപകന് കൂടിയായ എബിസണും സ്ത്രീകളുടെ സഹായത്തിനായി ഭാര്യയും അധ്യാപികയുമായ എം.സി. ബിന്‍സിയും ഇവര്‍ക്കൊപ്പം യാത്രയിലുണ്ട്. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലേക്ക് പറക്കാനാണ് ഇവരുടെ തീരുമാനം.
സ്വപ്നയാത്രയ്ക്ക് അവർ ഇന്നു പറക്കും, ബംഗളൂരുവിലേക്ക്
10:16 PM Jan 25, 2023 | Deepika.com