അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വലിയ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളിക്ക് വലംവച്ച് തിരികെയെത്തി വലിയപള്ളിയും ചുറ്റിയാണ് സമാപിച്ചത്.
22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെട്ടു. ഏറ്റവും മുന്നിൽ ഉണ്ണിയീശോയുടെയും ഏറ്റവും പിന്നിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ. പൊൻ - വെള്ളിക്കുരിശുകളും കൊടികളും മുത്തുക്കുടകളും ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ അകമ്പടിക്കൂട്ടങ്ങളും ചെണ്ടമേളങ്ങളും ബാൻഡ് മേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
വലിയ പള്ളിക്കും ചെറിയ പള്ളിക്കുമിടയിൽ ജോൺ പോൾ രണ്ടാമൻ നഗറിൽ ഇരുവശങ്ങളിലായി നിരന്ന നൂറുകണക്കിന് മുത്തുക്കുടകൾക്കു മധ്യേ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ അണിനിരന്ന മനോഹര ദൃശ്യത്തിന് ഭക്തജനസഹസ്രങ്ങൾ സാക്ഷ്യം വഹിച്ചു.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിനു പിന്നിൽ ഭക്തജനങ്ങൾ പ്രാർഥനാപൂർവം നീങ്ങി. തളിർവെറ്റിലയെറിഞ്ഞും പുഷ്പാർച്ചന നടത്തിയും ഭക്തജനങ്ങൾ വിശുദ്ധനോടുള്ള ആദരവറിയിച്ചു. 8.30ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് ആരംഭിച്ചു. 9.30 വരെ ഒരു മണിക്കൂർ തുടർച്ചയായി നടന്ന വെടിക്കെട്ട് ജനം ഹർഷാരവത്തോടെ ആസ്വദിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് നേർച്ചവസ്തുക്കളുടെ ലേലം നടക്കും. ഏലക്കാ മാലകൾ ഉൾപ്പെടെയുള്ള നേർച്ചവസ്തുക്കളുടെ ലേലം കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടും. 27 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45 നും 7.30നും 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുർബാന നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
ഭക്തിസാന്ദ്രമായി തിരുനാൾ പ്രദക്ഷിണം: വിശുദ്ധനെ അനുധാവനം ചെയ്ത് ജനസഹസ്രങ്ങൾ
10:16 PM Jan 25, 2023 | Deepika.com