കണ്ണൂർ: പോക്സോ കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കായി കൊണ്ടുവന്ന രേഖകളടങ്ങിയ ബാഗ് പോലീസുകാരന്റെ പക്കൽനിന്ന് ദുരൂഹസാഹചര്യത്തിൽ മോഷണംപോയി. ഡിഎൻഎ പരിശോധനയ്ക്ക് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുള്ള മഹസർ അടങ്ങിയ ബാഗാണ് വയനാട് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ് അജിനാസിന്റെ കൈയിൽനിന്ന് കണ്ണൂരിൽ വച്ച് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ബാഗ് പിന്നീട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കിട്ടിയെങ്കിലും രേഖകൾ നശിപ്പിച്ചനിലയിലായിരുന്നു.
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ബാഗുമായി വയനാട് പോക്സോ കോടതിയുടെ നിർദേശ പ്രകാരം കണ്ണൂർ ഫോറൻസിക് ലാബിലേക്കു വന്നതായിരുന്നു ഉദ്യോഗസ്ഥൻ. കണ്ണൂരിൽ രാവിലെ പത്തോടെ ബസിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ നേരെ പോയത് പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഒരു ആരാധനാലയത്തിലേക്കാണ്. ബാഗ് പുറത്തു വച്ച ശേഷം പ്രാർഥിക്കാനായി കയറി. തിരികെ പുറത്തിറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം മനസിലായത്. പരിഭ്രാന്തനായ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തിപരമായി ബന്ധമുള്ള കണ്ണൂരിലെ പോലീസുകാരെ ബാഗ് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ നേതൃത്വത്തിലാണ് ബാഗിനായുള്ള അന്വേഷണം നടന്നത്.
വൈകുന്നേരത്തോടെ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ബാഗ് കണ്ടെത്തിയെങ്കിലും രേഖകൾ നശിപ്പിച്ചനിലയിലായിരുന്നു. ആരാധനാലയത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ബാഗ് എടുത്തുകൊണ്ടുപോകുന്നയാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ബാഗ് നഷ്ടപ്പെട്ടിട്ടും ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കാത്തത് ദുരൂഹതയുളവാക്കുന്നു. കൃത്യനിർവഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ മറ്റു കാര്യങ്ങൾക്ക് പോയതും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വയനാട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
പോക്സോ കേസ് രേഖകൾ നഷ്ടപ്പെട്ടു; പോലീസുകാരനെതിരേ വകുപ്പുതല അന്വേഷണം
12:56 AM Jan 25, 2023 | Deepika.com