മംഗലംഡാം: മംഗലം ഡാമിലെ മണ്ണെടുക്കൽ പ്രവൃത്തി നിശ്ചലമായി ഒരു വർഷമായിട്ടും സർക്കാർ ഇടപ്പെടുന്നില്ലെന്ന ആക്ഷേപം ശക്തം. മൂന്നുവർഷം കൊണ്ട് ഡാമിലെ മണ്ണും മണലും നീക്കം ചെയ്ത് ജലസംഭരണം വർധിപ്പിച്ച് നാല് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി വെള്ളം കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം.2020 ഡിസംബറിലാണ് ഡാമിൽ ഡ്രഡ്ജിംഗ് വർക്കുകൾ ആരംഭിച്ചത്. പണി തുടങ്ങി 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ.തുടക്കത്തിൽ നല്ല രീതിയിൽ നടന്ന പ്രവൃത്തികൾ പിന്നീട് കരാർ കന്പനി വിഷയത്തിൽ എല്ലാം നിലച്ചു.
ഇപ്പോൾ യന്ത്ര സംവിധാനങ്ങളെല്ലാം കാടുമൂടിയ നിലയിലായി. മണ്ണെടുക്കുന്ന ഡ്രഡ്ജർ റിസർവോയറിൽ കിടപ്പാണ്. പൊൻകണ്ടം റോഡിൽ കുന്നത്ത് ഗെയ്റ്റിനടുത്ത് റിസർവോയറിന്റെ കരയിൽ സ്ഥാപിച്ചിരുന്ന മണൽ സോർട്ടിംഗ് പ്ലാന്റ് കാട് മൂടി നശിച്ചു.
130 കോടിയോളം രൂപയുടെ കുടിവെള്ള പദ്ധതി പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെയാണ് മണ്ണ് നീക്കൽ അനിശ്ചിതത്വത്തിൽ തുടരുന്നത്. മഴക്കാലത്ത് പ്ലാൻറ് പ്രവർത്തിപ്പിച്ച് മണൽ തരംതിരിക്കുന്ന പ്രവൃത്തി നടത്താൻ ഡാമിന്റെ പല ഭാഗത്തും മണ്ണ് കുന്നു കൂട്ടിയിട്ടു.ഇന്നതെല്ലാം പൊന്തകാട് കയറി. ഡാം പരിസരം അനാഥാവസ്ഥയിലാണിപ്പോൾ. നിരീക്ഷണ കാമറകളും ലൈറ്റ് പോസ്റ്റുകളും സെക്യൂരിറ്റി ഷെഡ്ഡുമെല്ലാം കാടുപിടിച്ചു.
അതല്ലെങ്കിൽ ഈ ഭാഗത്ത് ഒരാൾക്ക് കടക്കണമെങ്കിൽ സെക്യൂരിറ്റിയുടെ പ്രത്യേക അനുമതി വേണം. ദൂരെ നിന്നുപോലും ഡാമിന്റെ ഒരു പടം മൊബൈൽ പകർത്തുന്നതിനു പോലും വിലക്കായിരുന്നു. ഇപ്പോൾ ഒന്നുമില്ല. 2020 ഡിസംബർ 17നാണ് ഡാമിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. വണ്ടാഴി, കിഴക്കഞ്ചേരി , വടക്കഞ്ചേരി , കണ്ണന്പ്ര എന്നീ നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യംവെച്ചാണ് ഡാമിലെ മണ്ണ് നീക്കം തുടങ്ങിയത്.
പഞ്ചായത്ത് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചാണ് പദ്ധതിയുടെ പൈപ്പിടൽ തകൃതിയായി നടക്കുന്നുമുണ്ട്.സംസ്ഥാനത്തെ പൈലറ്റ് പദ്ധതി തന്നെ സ്തംഭനാവസ്ഥയിലായിട്ടും സംസ്ഥാന സർക്കാരിനും കുലുക്കമില്ല. വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
അതല്ലെങ്കിൽ 130 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും പാഴാകും. കുറെ കുടിവെള്ള പൈപ്പുകൾ മണ്ണിനടിയിൽ കിടന്ന് വേനലിൽ ഇനി അതിന്റെ ചൂട് കൂടി ജനങ്ങൾ സഹിക്കേണ്ടി വരും.
മംഗലംഡാമിലെ മണ്ണെടുക്കൽ നിലച്ചിട്ട് ഒരു വർഷം
12:41 AM Jan 25, 2023 | Deepika.com