വരാപ്പുഴ: ദേശീയപാത 66ൽ വരാപ്പുഴ തിരുമുപ്പം അമ്പലം മുതൽ ചേരാനല്ലൂർ കവലവരെയുള്ള ഭാഗങ്ങളിലെ അപകടമേഖലകളിൽ ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥർ, പോലീസ്, മോട്ടോർ വകുപ്പും, പഞ്ചായത്ത് അധികൃതർ എന്നിവർ പരിശോധന നടത്തി.
മേഖലയിൽ അപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വരാപ്പുഴ പൊലീസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയ സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ കൈക്കൊണ്ട തീരുമാനമനുസരിച്ചാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ അപകട സാധ്യതയേറിയ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. ദേശീയപാത 66 പുതിയ റോഡിന്റെ നിർമാണം നടക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഇനിയും വർധിക്കാനിടയുണ്ട്. നിലവിലെ റോഡിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് നിർമാണ കരാർ ഏറ്റെടുത്ത ഓറിയന്റൽ കമ്പനിക്ക് നിർദേശം നൽകിയതായി ദേശീയപാത അധികൃതർ വ്യക്തമാക്കി.
അപകടങ്ങൾ ഒഴിവാക്കാനായി ദേശീയപാത അധികൃതർ സ്വീകരിക്കേണ്ട നടപടികൾ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫും, വരാപ്പുഴ സിഐ ജെ.എസ്. സജീവ്കുമാറും ദേശീയപാത ഉദ്യോഗസ്ഥരെ അറിയിച്ചു. അപകടങ്ങൾ പതിവായ വരാപ്പുഴ പാലം, പുതിയ പെട്രോൾ പമ്പ്, ഷാപ്പുംപടി, ചേരാനല്ലൂർ സിഗ്നൽ കവല എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ അപകട മരണ സംഖ്യ 12 കടന്ന സാഹചര്യത്തിലാണ് ദേശീയപാത അഥോറിറ്റി പരിശോധന നടത്തിയത്.
ദേശീയപാതാ അധികൃതർ അപകടമേഖലകൾ സന്ദർശിച്ചു
11:59 PM Jan 24, 2023 | Deepika.com