പോത്താനിക്കാട്: ഒന്നര പതിറ്റാണ്ട് കേസ് നടത്തി ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയിട്ടും പൈങ്ങോട്ടൂര്‍ ടൗണിലെ കൈയേറ്റം ഒഴിപ്പിക്കാതെ റവന്യൂ അധികൃതര്‍. ഹൈക്കോടതി വിധി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകാത്തതുമൂലം ഈ ഭൂമി വീണ്ടും കൈയേറ്റം ചെയ്യപ്പെടുകയാണ്.
പൈങ്ങോട്ടൂര്‍ ടൗണില്‍ പൊതുജനത്തിന് വാഹന പാര്ക്കിംഗിനെങ്കിലും ഉപകരിക്കേണ്ട ഭൂമിയാണിത്. പൈങ്ങോട്ടൂര്‍ ജംഗ്ഷനില്‍ സെന്റിന് ലക്ഷങ്ങള്‍ വില വരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ കൈയേറി കെട്ടിടങ്ങള്‍ വരെ നിര്‍മിച്ചിരിക്കുന്നത്. കൈയേറ്റക്കാരായ എട്ട് പേരെ ഒഴിവാക്കി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി സ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വര്‍ഷങ്ങള്‍ മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും സ്ഥലം പൂര്‍ണമായി ഒഴിപ്പിക്കാന്‍ റവന്യു വകുപ്പിന് കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവിടത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമം റവന്യൂ ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം തഹസില്‍ദാര്‍ തടയുകയായിരുന്നു.
എന്നാല്‍ തഹസില്‍ദാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കോടതിവിധി എതിരായതോടെ മൂന്ന് വ്യാപാര സ്ഥാപന ഉടമകള്‍ സ്വമേധയ സ്ഥലം ഒഴിഞ്ഞ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ മറ്റ് അഞ്ചോളം പേരുടെ കൈയേറ്റമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കൈയേറ്റക്കാരായ സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ അതേ നിരപ്പിലാണ് റവന്യു പുറമ്പോക്ക് ഭൂമിയുമെന്നതിനാല് വീണ്ടും കൈയേറുന്ന സ്ഥിതിയാണുള്ളത്.
പുറമ്പോക്ക് ഭൂമി മണ്ണ് നീക്കം ചെയ്ത് റോഡ് നിരപ്പാക്കി കല്ലിട്ട് തിരിച്ചിടണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. തൊടുപുഴ-ഊന്നുകൽ സംസ്ഥാന ഹൈവേയും നിലവിൽ 68 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കക്കടാശേരി - കാളിയാര്‍ റോഡും സംഗമിക്കുന്ന ഈ ജംഗ്ഷനില്‍ നിത്യേന വാഹനാപകടങ്ങള്‍ പതിവാണ്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും ഊന്നുകൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്തത് അപകട സാധ്യത കൂട്ടുന്നുണ്ട്. റവന്യു ഭൂമിയിലെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കൈയേറ്റങ്ങള്‍ പൂര്‍ണമായും പൊളിച്ച് ജംഗ്ഷന് വികസിപ്പിക്കലാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗം. റവന്യു ഭൂമിയിലെ മണ്ണ് നീക്കാന്‍ കെഎസ്ടിപിയും കരാറുകാരനും മുന്നോട്ടു വന്നിട്ടും ഹൈക്കോടതി ഉത്തരവിന് വില കൊടുക്കാതെ കോതമംഗലം താലൂക്ക് അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
പുറമ്പോക്ക് ഒഴിപ്പിക്കൽ നടപ്പാക്കുന്നില്ല
11:54 PM Jan 24, 2023 | Deepika.com