കായംകുളം: കായംകുളം നഗരസഭായോഗം അലങ്കോലമായ സംഭവത്തിൽ കൗൺസിലർമാർക്ക് സസ്പെൻഷൻ.
നഗരസഭാ യോഗത്തിൽ എൽഡിഎഫ് കൗൺസിലരായ ആർ. ബിജുവിനെ അസഭ്യവാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും സഭ അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചു യുഡിഎഫ് കൗൺസിലർ സി.എസ്. ബാഷയെ കൗൺസിൽ യോഗം തീരുന്നതു വരെ ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു.
കൗൺസിൽ വീണ്ടും അജൻഡയിലേക്കു കടക്കുന്നതിനിടയിൽ കൗൺസിൽ ക്ലാർക്കിനെകൊണ്ട് അജൻഡ വായിക്കാൻ സമ്മതിക്കാതിരിക്കുകയും അജൻഡ വായിക്കാൻ ശ്രമിച്ച ചെയർപേഴ്സൺ പി. ശശികലയുടെ കൈയിൽനിന്നു രണ്ടു പ്രാവശ്യം അജൻഡ ബലമായി പിടിച്ചുവാങ്ങി വലിച്ചു കീറിയതിൽ 36-ാം വാർഡ് കൗൺസിലർ പുഷ്പദാസിനെ മൂന്നു സാധാരണ കൗൺസിൽ യോഗത്തിൽനിന്നും സസ്പെൻഡ് ചെയ്തതായും ചെയർപേഴ്സൺ അറിയിച്ചു.
നിരന്തരമായി വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന പ്രതിപക്ഷ നിലപാടിൽ ഭരണപക്ഷ കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ചു.
ചെയർപേഴ്സൺ പി. ശശികല. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മായാദേവി, എസ്. കേശുനാഥ്, അഡ്വ. ഫർസാന ഹബീബ്, പി.എസ്. സുൽഫീക്കർ, ഷാമില അനിമോൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഹരിലാൽ മറ്റ് എൽഡിഎഫ് കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സസ്പെൻഷൻകൊണ്ട്
പേടിപ്പിക്കേണ്ട: യുഡിഎഫ്
കായംകുളം: കൗൺസിലർമാരെ സസ്പെൻഡ് ചെയ്ത ചെയർപേഴ്സൺ പി. ശശികലയുടെ നടപടി ജനാധിപത്യ വിരുദ്ധമാണന്നു യുഡിഎഫ് ആരോപിച്ചു. എൽഡിഎഫ് കൗൺസിലറെ അസഭ്യം പറഞ്ഞുവെന്നത് അടിസ്ഥാനരഹിതമാണ്. കൗൺസിൽ യോഗം നടക്കുമ്പോൾ എൽഡിഎഫ് അംഗങ്ങൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പിന്നീടു വേണ്ടത്ര ചർച്ച ഇല്ലാതെ അജൻഡകളെല്ലാം പാസായതായി ചെയർപേഴ്സണെ കൊണ്ട് പറയിപ്പിച്ചു.
യുഡിഎഫ് അംഗങ്ങൾ സംസാരിക്കുമ്പോൾ ഭരണപക്ഷം ബഹളംകൂട്ടുന്നതു യുഡിഎഫ് സമരത്തിന് കിട്ടിയ ജനപിന്തുണ മൂടിവയ്ക്കാനാണ്. യുഡിഎഫ് നേതാക്കളുമായി കഴിഞ്ഞ നാലു കൗൺസിലിന് മുമ്പ് ഉണ്ടായ സംസാരം പരാതിയായി എഴുതി വാങ്ങി യുഡിഎഫ് നേതാക്കളെ സസ്പെൻഡ് ചെയ്യാൻ ചെയർപേഴ്സൺ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. പട്ടണത്തിന്റെ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇനിയും സമരവുമായി മുന്നോട്ടു പോകുമെന്നും ഒരു സസ്പെൻഷൻകൊണ്ട് തീരുന്നതല്ല കായംകുളം നഗരസഭയിലെ പ്രശ്നങ്ങളെന്നും യുഡിഎഫ് നേതാക്കളായ സി.എസ്. ബാഷ, എ. ജെ. ഷാജഹാൻ, കെ.പുഷ്പദാസ്, എ. പി. ഷാജഹാൻ തുടങ്ങിയവർ പറഞ്ഞു.
കായംകുളം നഗരസഭ യോഗം അലങ്കോലം
10:49 PM Jan 24, 2023 | Deepika.com