തൊടുപുഴ: കനത്ത ചൂടിനു ആശ്വാസമായി തൊടുപുഴയിലും പരിസര പ്രദശങ്ങളിലും വേനൽമഴ ലഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷമാണ് പല ഭാഗത്തും ഇടിയോടുകൂടിയ വേനൽമഴ പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴ മണ്ണിനും മനുഷ്യർക്കും കുളിർമയായി മാറി. നഗരത്തിൽ ശക്തമായ മഴ പെയ്തില്ലെങ്കിലും മറ്റു പല ഭാഗത്തും ശക്തമായ മഴ ലഭിച്ചു.
എന്നാൽ, സാധാരണ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേനൽമഴയിൽ നാശനഷ്ടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ഇത്തവണ ഇതുണ്ടായില്ല. പലപ്പോഴും മഴയോടൊപ്പം അതിശക്തമായ കാറ്റും ഇതോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകാറുണ്ട്.
ഇന്നലെ പെയ്ത മഴയിൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നത് ആശ്വാസമായി. എന്നാൽ, മലയോര മേഖലയിൽ മഴ ലഭിക്കാത്തത് പ്രതിസന്ധിയാകും.
ഏതാനും നാളുകളായി വേനൽച്ചൂട് അധികരിച്ചിരിക്കുകയാണ്. കനത്ത ചൂടുമൂലം ജനങ്ങൾ വലഞ്ഞുതുടങ്ങി. വേനൽക്കാല രോഗങ്ങളും കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനു പുറമെ ചൂടിന്റെ കാഠിന്യംമൂലം പല ഭാഗത്തും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. വേനൽ ശക്തമാകുന്നതോടെ ഉയർന്ന പ്രദേശങ്ങൾ കടുത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വേനൽ നീണ്ടുനിന്നാൽ മലയോര മേഖലയിലും പ്രതിസന്ധി ഉടലെടുക്കും. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഏലം ഉൾപ്പെടെ പല കാർഷിക വിളകൾക്കും അതു തിരിച്ചടിയാകും. മഴ വൈകിയാൽ ഏലം, കുരുമുളക്, കൊക്കോ, ജാതി, വാഴ, ഗ്രാന്പു, പൈനാപ്പിൾ, പച്ചക്കറികൾ എന്നിവയ്ക്കെല്ലാം ഉണക്ക് ബാധിക്കാതെ നനച്ചു കൊടുക്കേണ്ട സാഹചര്യമുണ്ടാകും.
ക്ഷീരമേഖലയ്ക്കും വേനൽ കനത്ത തോതിൽ തുടരുന്നത് നഷ്ടം വരുത്തിവയ്ക്കും.
ചുട്ടുപൊള്ളും വെയിലിന് ആശ്വാസമായി വേനൽമഴ
10:44 PM Jan 24, 2023 | Deepika.com