തൊടുപുഴ: നഗര മധ്യത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചീട്ടുകളി കേന്ദ്രത്തിൽ ഇടപാടുകാർക്കായി ഒരുക്കിയിരിക്കുന്നത് ആധുനിക സംവിധാനങ്ങൾ. എന്നാൽ, നഗരത്തിന്റെ ഹൃദയഭാഗത്താണ് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന വിവരം ഇപ്പോൾ മാത്രമാണ് പോലീസ് പോലും അറിയുന്നതെന്നതാണു വസ്തുത. പോലീസിന്റെ സ്പെഷൽ ബ്രാഞ്ചിനു പോലും ഇതേക്കുറിച്ചു സൂചന ലഭിച്ചിരുന്നില്ല.
ക്ലബ് ലൈസൻസിന്റെ മറവിലാണ് ആധുനിക സൗകര്യങ്ങളോടെ ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ക്ലബ്ബിലെ നിയമാവലി മുറിയിൽ വ്യക്തമായി എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പുറമേ നിന്നാരെങ്കിലും ഇവിടേക്കെത്തിയാൽ അവരെ തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി കാരംസ് കളിയുടെ മറവിലും ഓഫീസ് സ്റ്റാഫുകളെന്ന നിലയിലും ഏതാനും ആളുകളും സ്ഥലത്ത് തന്പടിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു.
വലിയ മേശയ്ക്കു ചുറ്റുമാണ് കളിക്കുന്നവർക്കായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ടോക്കണ്‍ ഉൾപ്പെടെയുള്ളവ വയ്ക്കാനും പണം സൂക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കളിക്കുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനു നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. കളിക്കിടെയുണ്ടാകുന്ന കൃത്രിമത്വങ്ങളും മറ്റു തർക്കങ്ങളും പരിഹരിക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നത്. മുൻദിവസങ്ങളിലെ കാമറാദൃശ്യങ്ങൾ പരിശോധിച്ച് നേരത്തെ ഇവിടം കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ചൂതാട്ടം നടക്കുന്ന മുറിയിലേക്ക് നേരിട്ടു പണം എത്തിച്ചിരുന്നില്ല. കളിക്കാർക്ക് പ്രത്യേകം ടോക്കണ്‍ നൽകുകയാണ് ചെയ്യുന്നത്. ഇതിനായി വിവിധ നിറത്തിലുള്ള ടോക്കണുകൾ സൂക്ഷിച്ചിരുന്നു. ചൂതാട്ടത്തിനെത്തുന്നവരുടെ വാഹനങ്ങൾ സംശയം തോന്നാതിരിക്കുന്നതിനായി പലപ്പോഴും ദൂരെയായി പാർക്ക് ചെയ്യുകയാണ് പതിവ്. ഈ വാഹനങ്ങളിലാണ് പണം സൂക്ഷിക്കുന്നത്. വാഹനങ്ങളുടെ താക്കോൽ ചൂതാട്ട കേന്ദ്രവുമായുള്ള ആളുകളുടെ പക്കലാണു സൂക്ഷിക്കുന്നത്.
ചീട്ടുകളികേന്ദ്രത്തിൽ ആധുനിക സംവിധാനങ്ങൾ
10:23 PM Jan 24, 2023 | Deepika.com