കാഞ്ഞിരപ്പള്ളി: പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ വായ്പാ കുടിശികക്കാര്‍ക്ക് പ്രത്യേക സമാശ്വാസപദ്ധതി മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രഖ്യാപിച്ചു.
കൂട്ടിക്കല്‍, കൊക്കയാര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ ഈട് നല്കി എടുത്തിരിക്കുന്ന വായ്പകള്‍ക്കാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31നകം വായ്പ മുഴുവനായി അടച്ചു തീര്ക്കുന്നവര്ക്കാണു പരമാവധി പലിശയിളവ് നല്കുന്നതെന്നു ചെയര്മാന് കെ.എഫ്. കുര്യന് കളപ്പുരയ്ക്കല്‍പറമ്പില്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുടിശികയായി നാല് വര്‍ഷം കഴിഞ്ഞ വായ്പകളില്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയില്‍ 100 ശതമാനം ഇളവു നല്‍കും. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 80 ശതമാനവും 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 60 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്ക് 50 ശതമാനവും പലിശയില്‍ ഇളവു നല്‍കും.
കുടിശികയായി മൂന്നു വര്‍ഷം കഴിഞ്ഞ വായ്പകളില്‍ ഒരു ലക്ഷം രൂപ വരെയുള്ളതിന് 80 ശതമാനവും അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 70 ശതമാനവും 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 50 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്ക് 40 ശതമാനും പലിശയില്‍ ഇളവു നല്‍കും. കുടിശികയായി രണ്ട് വര്‍ഷം കഴിഞ്ഞ വായ്പകളില്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 70 ശതമാനവും അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 60 ശതമാനവും 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 40 ശതമാനവും 10 ലക്ഷത്തിലുള്ള മുകളിലുള്ളവര്‍ക്ക് 30 ശതമാനവും പലിശയില്‍ ഇളവു നല്‍കും. മാര്‍ച്ച് 31 മുന്‍പ് കുടിശിക മാത്രമായി അടയ്ക്കുന്നവര്‍ക്കു പലിശയില്‍ 20 ശതമാനം ഇളവു ലഭിക്കും.
പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ ഷോൺ ജോർജ് പ്ലാത്തോട്ടം, സിഇഒ എബിൻ എം. എബ്രാഹം മഴുവഞ്ചേരിൽ, ഭരണസമിതി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ, ജോർജുകുട്ടി കെ.ടി. കദളിക്കാട്ടിൽ, മനോജ് പി.എസ്. പുതുപ്പള്ളിൽ എന്നിവരും പങ്കെടുത്തു.
കൂട്ടിക്കലിന് ആശ്വാസപദ്ധതിയുമായി ഈസ്റ്റ് ബാങ്ക്
10:16 PM Jan 24, 2023 | Deepika.com