കണ്ണൂർ: ഈമാസം 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കോളജ് പ്രിൻസിപ്പൽമാർക്ക് പരീക്ഷയുടെ ഒന്നര മണിക്കൂർ മുമ്പ് ലഭ്യമാക്കുന്ന സർവകലാശാല പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത മനഃപൂർവം നശിപ്പിക്കുകയാണെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി ആരോപിച്ചു. നൂറുകണക്കിന് കോളജുകൾ സംവിധാനത്തിന്റെ ഭാഗമായി വരുന്നതിനാൽ വലിയ വീഴ്ചകൾ പ്രതീക്ഷിക്കാം.
പ്രിൻസിപ്പൽ വിചാരിച്ചാൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകാം. പല കോളജുകളിലും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘമാണ് ചോദ്യപേപ്പർ പ്രിന്റെടുത്ത് വിതരണത്തിനുവേണ്ടി ഒരുക്കുന്നത്. വേണ്ടപ്പെട്ട വിദ്യാർഥികളെ വിജയിപ്പിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. വൈസ് ചാൻസലറും മനഃസാക്ഷി സൂക്ഷിപ്പുകാരനും പിഎയുമായ അനധ്യാപക തസ്തികയിലുള്ള പരീക്ഷാ കൺട്രോളർ ഇൻചാർജും ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്.
വീഴ്ചകൾ കണ്ടെത്തി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ധാർമികത മുൻനിർത്തി പരീക്ഷാകൺട്രോളർ തത്സ്ഥാനം ഒഴിയണം. വിദ്യാർഥിസമൂഹത്തോടുള്ള വെല്ലുവിളിയാണിത്. നിയമപരമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സർവകലാശാല നടപടിയെ ചോദ്യം ചെയ്യുമെന്ന് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി. ജോസ്, ഇ.എസ്. ലത, ഡോ. പി. പ്രജിത, ഡോ. വി. പ്രകാശ് എന്നിവർ വ്യക്തമാക്കി.
പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത നശിപ്പിക്കുന്നു; കോടതിയെ സമീപിക്കും- കെപിസിടിഎ
01:31 AM Jan 24, 2023 | Deepika.com