കണ്ണൂർ: മാലിന്യ സംസ്കരണത്തിൽ 100 ശതമാനം വിജയം കൈവരിക്കുന്നതിനായി ഹരിത കർമ സേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും രംഗത്തിറക്കാൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനാ കൺസോർഷ്യം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ അബ്ദുൾ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ് വസ്തുക്കൾ പൂർണമായും ശേഖരിച്ച് തരം തിരിക്കുന്നതിനും യുസർഫീ ശേഖരിക്കുന്നതിനുമായി കാന്പയിൻ പ്രവർത്തനം ഉടൻ ആരംഭിക്കും. കക്കൂസ് മാലിന്യം അലക്ഷ്യമായി തളളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പിലാക്കാൻ കർമപദ്ധതി തയാറാക്കി.
ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിത കേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂണിയർ സൂപ്രണ്ട് പി.കെ. ബിന്ദു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, കുടുംബശീ പ്രോഗ്രാം മാനേജർ ആര്യ, ശുചിത്വ മിഷൻ ജില്ലാ അസി. കോ-ഓഡിനേറ്റർ കെ.ആർ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
മാലിന്യ സംസ്കരണം ഉറപ്പാക്കാൻ ജനപ്രതിനിധികളും
01:29 AM Jan 24, 2023 | Deepika.com