കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ ജപ്തി നടപടിയിൽ പേര് ചേർക്കപ്പെട്ടത് ഹർത്താലുമായോ നിരോധിത സംഘടനയുമായോ യാതൊരു ബന്ധമില്ലാത്തയാളെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുട്ടിൽ കുട്ടമംഗലം സ്വദേശിയും മദ്രസാ അധ്യാപകനുമായ യു.പി. അബ്ദുറഹ്മാൻ മുസ്ലിയാരുടെ 14 സെന്റും പുരയിടവുമാണ് റവന്യു ഉദ്യോഗസ്ഥർ കഴിഞ്ഞ 20ന് അളന്നും നോട്ടീസും പതിച്ചും പോയത്.
കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവർത്തകനും മുട്ടിൽ യൂണിറ്റ് പ്രസിഡന്റുമായ അബ്ദുറഹ്മാൻ നിയമവിരുദ്ധ ഹർത്താലിനോടനുബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ ഒന്നിൽ പോലും പ്രതിയോ സാക്ഷിയോ അല്ല. ഏതെങ്കിലും കേസിൽ കോടതിയിൽ നിന്നോ പോലീസ് സ്റ്റേഷനിൽ നിന്നോ ജാമ്യമോ ജാമ്യം എടുക്കേണ്ട ആവശ്യമോ ഉണ്ടായിട്ടില്ല.
തന്റെ സ്വത്തുക്കൾക്കെതിരേ നടപടി സ്വീകരിച്ചത് തെറ്റിദ്ധാരണ പ്രകാരമോ ആള് മാറിയത് മൂലമോ ആണെന്നും ഇക്കാര്യത്തിൽ സത്യാവസ്ഥ ബോധ്യപ്പെട്ട് വസ്തുവകകൾക്ക് മേൽ കൈകൊണ്ട നടപടി അവസാനിപ്പിച്ച് ഉത്തരവാകണമെന്നും തനിക്കും കുടുംബത്തിനും നീതി വേണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബമാണ് അബ്ദുറഹ്മാന്റേത്. ജപ്തി നടപടി സംബന്ധിച്ച് മുൻകൂർ ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല. ഇക്കാര്യത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
അബ്ദുറഹ്മാന് വേണ്ട എല്ലാ നിയമസഹായങ്ങളും ചെയ്ത് നൽകുമെന്ന് എസ്എംഎ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് യു.പി. അലി ഫൈസി, ബഷീർ മാണ്ടാട്, മുസ്തഫ കുട്ടമംഗലം എന്നിവർ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സംഘടനയുമായി ബന്ധമില്ലാത്തയാളുടെ സ്വത്ത് ജപ്തി ചെയ്തെന്ന്
01:08 AM Jan 24, 2023 | Deepika.com