അടിമാലി: പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കു നൽകിയ ഇടിത്തീയാണ് ഒരു കിലോമീറ്റർ നിയന്ത്രണ മേഖലയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടുക്കിയിൽ നിയന്ത്രണ മേഖല വന്നതിന്റെ പൂർണ ഉത്തരവാദി പിണറായി സർക്കാരാണ്. ഇടുക്കിയിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസ് എംപി നടത്തിയ സമരജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2015 മുതലുള്ള പിണറായി സർക്കാർ കാണിച്ച നിരുത്തരവാദപരമായ പ്രവർത്തനംകൊണ്ടാണു നിയന്ത്രണ മേഖല എന്ന സുപ്രീം കോടതി വിധി വന്നത്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്റെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചു. അന്നു താൻ ഇടുക്കിയിൽ എത്തി സർവകക്ഷി യോഗം വിളിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി നിയന്ത്രണ മേഖല നിശ്ചയിക്കാൻ ശിപാർശ ചെയ്തു. അന്നത്തെ യോഗത്തിൽ റോഷി അഗസ്റ്റിൻ ആയിരുന്നു അധ്യക്ഷൻ.
നേരത്തെ ഇറങ്ങിയ കരടു വിജ്ഞാപനം അന്തിമമാക്കാൻ ബിജെപി സർക്കാർ 2016 മുതൽ 18 വരെ അഞ്ചു തവണ പിണറായി സർക്കാരിനോട് വിശദാംശം ചോദിച്ചെങ്കിലും സർക്കാർ ഇതിനു മറുപടി കൊടുത്തില്ല. ഇതിനിടെ കരട് വിജ്ഞാപനം കാലഹരണപ്പെട്ടു. 2019 ഒക്ടോബർ 23നു ജനവാസ മേഖലയെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ നിയന്ത്രണ മേഖലയാക്കാൻ പിണറായി മന്ത്രിസഭ നിർദേശിച്ചു. ഒക്ടോബർ 31നു വിജ്ഞാപനം ഇറങ്ങി. ഇതിന്റെകൂടി അടിസ്ഥാനത്തിൽ 2022 ജൂണ് മൂന്നിനു സുപ്രിംകോടതി വിധി വന്നു. വിധി വന്നപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ സിപിഎം ആദ്യം ഇടുക്കിയിൽ ഹർത്താൽ നടത്തിയതായും വി.ഡി. സതീശൻ പറഞ്ഞു.
ഇടുക്കിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കലിൽനിന്നു രക്ഷിക്കാൻ കോണ്ഗ്രസ് അവസാന നിമിഷംവരെ നിയമപോരാട്ടം നടത്തുമെന്നും ഡീൻ കുര്യാക്കോസ് ഇടുക്കിയിലെ മികച്ച നേതാവാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
നിയന്ത്രണ മേഖല! പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കു നൽകിയ ഇടിത്തീ: വി.ഡി. സതീശൻ
12:26 AM Jan 24, 2023 | Deepika.com