അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയായി. അപകടങ്ങൾ നിത്യസംഭവമായ ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലെ നിരീക്ഷണ കാമറകളാണ് നോക്കുകുത്തിയായി മാറിയത്.
സംസ്ഥാന റോഡ് സേഫ്റ്റി അഥോറിറ്റിയാണ് 27 ലക്ഷം രൂപ ചെലവിൽ ഒമ്പതു നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. 2019 മാർച്ച് നാലിന് അന്നത്തെ മന്ത്രി ജി. സുധാകരനായിരുന്നു ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
നിരന്തര ആവശ്യങ്ങൾക്കുശേഷമായിരുന്നു ഗതാഗത ലംഘനം പിടികൂടാൻ സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവിട്ട് ഇത് സ്ഥാപിച്ചത്. ഉദ്ഘാടനത്തിനു ശേഷം ഏതാനും മാസം മാത്രമാണ് കാമറകൾ പ്രവർത്തിച്ചത്. പിന്നീട് സാങ്കേതിക തകരാർ സംഭവിച്ചതോടെ കാമറകളുടെ പ്രവർത്തനം നിലച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കാമറകളുടെ പ്രവർത്തനം നിലച്ചതോടെ ഗതാഗത ലംഘനം പിടികൂടാനോ പിഴയീടാക്കാനോ പോലീസിനു കഴിഞ്ഞിട്ടില്ല.
പോലീസിന് ഏറെ സഹായകരമായിരുന്നു മേൽപ്പാലത്തിലെ നിരീക്ഷണ കാമറകൾ. ഇതിലെ ദൃശ്യങ്ങൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലും ലഭിക്കുന്ന തരത്തിലായിരുന്നു ഇത് സജ്ജീകരിച്ചിരുന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ നോക്കി ഗതാഗത ലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള സ്ഥിരം സംവിധാനം പോലീസ് സ്റ്റേഷനിൽ ക്രമീകരിച്ചിരുന്നില്ല. സ്റ്റേഷനിൽ റിസപ്ഷൻ ജോലിക്ക് നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.
സാങ്കേതിക തകരാറിന്റെ പേര് പറഞ്ഞ് സർക്കാർ ഖജനാവിലെ 27 ലക്ഷം രൂപയാണ് പാഴായത്. കാമറകളുടെ പ്രവർത്തനത്തിനായി മേൽപ്പാലത്തിന്റെ ഇരുവശത്തുമായി കൺട്രോൾ റൂമിനായി കാബിനുകളും സ്ഥാപിച്ചിരുന്നു. ഇത് ഇപ്പോൾ കാട് പിടിച്ചു കിടക്കുകയാണ്. പലപ്പോഴും മേൽപ്പാലത്തിൽ ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുമ്പോൾ അപകട കാരണം കണ്ടെത്താൻ പോലീസ് ആശ്രയിക്കുന്നത് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളെയാണ്.
ഇന്നലെ നടന്ന അപകടത്തിന്റെ കാരണം കണ്ടെത്തിയതും സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തിൽ നിന്നായിരുന്നു. കാമറാക്കണ്ണുകൾ നിശ്ചലമായിട്ടും ഇവയുടെ തകരാറ് പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ അധികാരികൾ തയാറാകുന്നില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തി
12:13 AM Jan 24, 2023 | Deepika.com