കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ 107 കടമുറികളുടെ ലേലം നടന്നതില്‍ ആകെ ലേലം കൊണ്ടത് നാലു കടമുറികള്‍ മാത്രം. ശേഷിക്കുന്ന 98 കടമുറികള്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല.ഇതോടെ കാഞ്ഞങ്ങാട് നഗരസഭ വീണ്ടും കടുത്ത പ്രതിസന്ധിയിലായി. 15 ലക്ഷം മുതല്‍ കടമുറികള്‍ക്ക് നിശ്ചയിച്ചിരുന്ന ഡപ്പോസിറ്റ് തുക ഗണ്യമായി വെട്ടിക്കുറച്ച് പകുതിയില്‍ താഴെയാക്കിയിട്ടും കടമുറികള്‍ മൂന്നു മുറികളൊഴിച്ച് മറ്റു മുറികളൊന്നും ആരും ലേലം
കൊള്ളാനെത്താതിരുന്നതാണ് തിരിച്ചടിയായത്. അഞ്ചു കോടിയിലേറെ രൂപ ഹഡ്കോയില്‍ നിന്നും വായ്പയെടുത്താണ് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ വകയില്‍ ലക്ഷക്കണക്കിന് രൂപയാണ് പലിശയിനത്തില്‍ നഗരസഭ തിരിച്ചടവ് നടത്തി വരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും വരുമാനം തിരിച്ചു കിട്ടാത്തതിനാല്‍ മറ്റു ഫണ്ടുകളില്‍ നിന്നും വകമാറ്റി വായ്പ തിരിച്ചടവ് നടത്തി വരികയാണ് നഗരസഭ. ഓരോ മൂന്നുമാസം കൂടുമ്പോഴും 20 ലക്ഷം രൂപയാണ് നഗരസഭ പലിശയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്. ഈ മാസം 13 വരെ മൂന്നു ദിവസം ടെണ്ടര്‍ നടപടികളുണ്ടായെങ്കിലും താഴത്തെ നിലയിലുള്ള മൂന്നു മുറികള്‍ മാത്രം ലേലം പോവുകയാണുണ്ടായത്. 15,000 രൂപ വീതംവാടകയും ഏഴു ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെ ഡപ്പോസിറ്റിനുമാണ് മുറികള്‍ പോയത്. 108 മുറികളാണ് ആകെയുള്ളത്. ഇതില്‍ ഒരു മുറി മുകള്‍ നിലയില്‍ നിന്നും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം നേരത്തെ ഏറ്റെടുത്തിരുന്നു. കടമുറിയുടെ വാടക നിര്‍ണയവുമായി ബന്ധപ്പെട്ട നിയമഭേദഗതി സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കോലാഹലം നടന്നിരുന്നു. ബൈലോയില്‍ ഭേദഗതി വരുത്താനുള്ള അവകാശം നഗരസഭ കൗണ്‍സിലിന് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി നഗരസഭക്ക് ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ നടത്താമെന്നിരിക്കെ ലേല നടപടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് മുന്‍ ചെയര്മാന് വി.വി.രമേശന്റെ നിര്‍ദേശം അംഗീകരിച്ചായിരുന്നു പുതിയ ലേല നടപടികളുണ്ടായത്. ഇതിനെതിരേ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും ലേല നടപടികളുമായി ഭരണപക്ഷം മുന്നോട്ട് പോവുകയായിരുന്നു.
തറനിരപ്പിലെ കടമുറികളുടെ ഡെപ്പോസിറ്റ് തുക 15 ലക്ഷത്തില്‍ നിന്നും ഏഴു ലക്ഷമായും ഒന്നാം നിലയിലെ ഡെപ്പോസിറ്റ് തുക പത്തുലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമായും കുറച്ചായിരുന്നു ലേലം തുടങ്ങിയത്. ബൈലോ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ലേല നടപടികളുമായി മുന്നോട്ടുപോകാമെന്നും ക്രമേണ സര്‍ക്കാറില്‍ നിന്നും മാറ്റി വാങ്ങാമെന്ന് തീരുമാനിച്ച് ഭരണപക്ഷമെടുത്ത 'റിസ്ക്' ഫലം കാണാതെ പോവുകയായിരുന്നു. മുകള്‍നിലയിലെ മുറികള്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെ വാടകയ്ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മുകള്‍ നിലയിലെ മുറികളും ആരും ഏറ്റെടുത്തിട്ടില്ല.
നിലവില്‍ കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ വെറുതെ കയറിയിറങ്ങി പോകുന്ന സ്ഥലം മാത്രമാണ് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്. കാഞ്ഞങ്ങാട്ടേയ്ക്ക് വരുന്ന ജനങ്ങള്‍ക്ക് ഇവിടേയ്ക്ക് വരേണ്ട യാതൊരു ആവശ്യവും നിലവിലില്ല. കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസിന് ഇവിടേയ്ക്കുള്ള ഫെയര്‍സ്റ്റേജ് പോലും നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ കാഞ്ഞങ്ങാട് നിന്നും കയറുന്ന യാത്രക്കാരന് ആലാമിപ്പള്ളി സ്റ്റാന്‍ഡ് വരെ യാത്ര ചെയ്യണമെങ്കില്‍ നീലേശ്വരം വരെയുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വന്നാല്‍ മാത്രമേ ആള്ക്കാര് ഇവിടേയ്ക്ക് വരൂ. ജനങ്ങള്‍ ഇവിടേയ്ക്ക് വരാത്തിടത്തോളം കാലം എത്ര തുക കുറച്ചാലും ഇവിടെ മുറി വാടകയ്ക്കെടുക്കുന്നത് നഷ്ടക്കച്ചവടം മാത്രമായിരിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. സ്വന്തമായി സ്റ്റേഡിയമില്ലാത്ത കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പ്രദര്‍ശനമേളകള്‍ നടത്താനുള്ള സ്ഥലം മാത്രമാണ് ഇപ്പോള്‍ ഈ ബസ് സ്റ്റാന്‍ഡ്.
102 കടമുറികളില്‍ ലേലം പോയത് നാലെണ്ണം മാത്രം
01:02 AM Jan 23, 2023 | Deepika.com