ന്യുയോർക്ക്: നിരവധി ലൈംഗീകാരോപണങ്ങൾക്ക് വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമൊ രാജിവയ്ക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ന്യൂയോർക്ക് അറ്റോർണി ജനറൽ ലൈംഗീകാരോപണങ്ങളിൽ പലതും ശരിവച്ചതിനെ തുടർന്ന് ഗവർണറുടെ രാജി ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോർണി ജനറലിന്റെ വെളിപ്പെടുത്തൽ.
ഗവർണറുടെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാർച്ചിൽ ബൈഡൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടിക്കാരനായ ഗവർണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേൽ കനത്ത സമ്മർദ്ദവും ഉണ്ടായിരുന്നു.
ഗവർണർ രാജിവച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിർമാണ സഭ ഗവർണറെ ഇംപീച്ച് ചെയ്യാൻ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.ആരോപണങ്ങൾ ശരിവച്ചതോടെ അറ്റോർണി ജനറലും ഗവർണർ പുറത്തുപോകണമെന്നാണ് അഭിപ്രായപ്പെട്ടത്.
സാഹചര്യം ഇതൊക്കെയാണെങ്കിലും ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച ഗവർണർ ആരേയും അനാവശ്യമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു. അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങൾക്കു പുറത്തുനിന്നുള്ള രണ്ട് അറ്റോർണിമാരാണ് നേതൃത്വം നൽകിയത്. 11 സ്ത്രീകളാണ് ഗവർണർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ന്യൂയോർക്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡൻ
10:56 PM Aug 04, 2021 | Deepika.com