കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ മരണപ്പെട്ട നിർധനരായ പ്രവാസി ഇന്ത്യക്കാർക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. ഇന്നലെ വൈകിട്ട് നടന്ന ഓപ്പണ്‍ ഹൗസിലാണ് ചരിത്രപരമായ തീരുമാനം അംബാസിഡർ സിബി ജോർജ്ജ് പ്രഖ്യാപിച്ചത്. 120 ദിനാറോ അതിൽ കുറവോ മാസശന്പളം ലഭിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് ഒരു ലക്ഷം രൂപയുടെ സഹായധനം ലഭിക്കുക.
കുവൈറ്റിൽ ചുമതലയേറ്റത് മുതൽ ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സിബി ജോ പ്രഖ്യാപനംകൈയടികളോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് സഹായധനം നൽകുകയെന്ന് അംബാസിഡർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 546 ഇന്ത്യൻ പ്രവാസികളാണ് കുവൈറ്റിൽ കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഇതിൽ നൂറിലേറെ പേർ സഹായധനത്തിന് അർഹരാണെന്ന് അധികൃതർ അറിയിച്ചു.
കോവിഷീൽഡ് വാക്സിൻ കുവൈറ്റിൽ അംഗീകരിച്ചതാണെന്നും കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിച്ചാൽ അംഗീകാരം ലഭിക്കുമെന്ന് അംബാസിഡർ വ്യക്തമാക്കി. കുവൈറ്റ് ഡിജിസിഎ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം യാത്രകൾ പുറപ്പടെണ്ടത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈൽ ഐഡിയിലോ പച്ച സ്റ്റാറ്റസ് കാണിച്ചതിനുശേഷം വിമാന ടിക്കറ്റ് വാങ്ങുന്നതായിരിക്കും ഉചിതമെന്ന് അംബാസിഡർ പറഞ്ഞു. അതോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.
കുവൈറ്റിലേക്കുള്ള ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായം, മരണ രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഉൗന്നിയാണ് ഇന്നത്തെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്. ഓണ്‍ലൈൻ ആയി നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രർ ചെയ്യുന്നതിന്റെ ഡെമോ ഫസ്റ്റ് സെക്രട്ടറി ഫഹദ് സൂരി അവതരിപ്പിച്ചു. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൻറെ വിവിധ നടപടി ക്രമങ്ങൾ എംബസി ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞപ്രവാസി ഇന്ത്യക്കാർക്ക് സഹായധനം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി
10:56 PM Jul 29, 2021 | Deepika.com