ദുബായ്: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ആർടിഎ. കോവിഡ് കാലയളവിനു മുന്പുണ്ടായിരുന്നതിൽ 70 ശതമാനം യാത്രക്കാരും പൊതുഗതാഗത സംവിധാനങ്ങളിലേക്കു മടങ്ങി എത്തിയെന്നാണ് ആർടിഎയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങളെ നിർമിത ബുദ്ധിയടക്കമുള്ള ആധുനികവൽക്കരണത്തിലൂടെ യാത്ര സമയത്തിലും, കാത്തിരുപ്പു സമയത്തിലും ഗുണപരമായ നേട്ടം കൈവരിക്കുന്നതിനുള്ള പദ്ധതികളാണ് ആർ ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അലിബാബ ക്ലൗഡ് എന്ന കന്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന സിറ്റി ബ്രയിൻ എന്ന പദ്ധതിയിലൂടെ നിലവിലുള്ള ബസുകളുടെയും, ടാക്സികളുടെയും, യാത്രകളുടെയും ഡാറ്റ സ്വീകരിച്ച് ബസുകളുടെ യാത്ര ഷെഡ്യൂളുകളും, റൂട്ടുകളും പുന:ക്രമീകരിക്കും. അതോടെ ബസ്സ് കാത്തിരിപ്പു സമയം 10 ശതമാനം കൂടി കുറയുകയും യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വരെ ഉയർച്ചയും ഉണ്ടാകും.
ആർടിഎ പുതുതായി ഇറക്കിയ 516 വോൾവോ ബസുകളിൽ ഘടിപ്പിക്കുന്ന ടെലിമാറ്റിക്സ് സംവിധാനമാണ് രണ്ടാമത്തെ പദ്ധതി. ബസുകളുമായി ബന്ധപ്പെട്ട 47 തരം മുന്നറിയിപ്പുകൾ നൽകുന്ന ഈ സംവിധാനം ഇന്ധന ചെലവ് ഗണ്യമായി കുറക്കുന്നതിനും, സുരക്ഷാ ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും സഹായകരമാകും. കോവിഡ് പൂർവകാലയളവിലെ യാത്രക്കാരിൽ 70 ശതമാനം ആളുകളും പൊതുഗതാഗത്തിലേക്കു മടങ്ങി വന്നതായി ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായി മത്താർ മുഹമ്മദ് അൽ തായർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പൊതുഗതാഗതം കൂടുതൽ കാര്യക്ഷമാക്കാൻ ദുബായ് ആർടിഎ
08:48 PM Jul 24, 2021 | Deepika.com