റിയാദ്: വീട്ടുജോലിക്കാരിയായി സൗദി അറേബ്യയിലെത്തി നിയമക്കുരുക്കിലകപ്പെട്ട ശ്രീലങ്കൻ യുവതി സാമന്ത പുഷ്പകുമാരിക്ക് ഏഴ് വർഷത്തെ നിയമയുദ്ധത്തിനുശേഷം നാട്ടിലേക്ക് പോകാൻ സന്നദ്ധസംഘടനയായ പ്ലീസ് ഇന്ത്യ തുണയായി. രണ്ടു വർഷത്തോളം വീട്ടുജോലിക്കാരിയായി ജോലി ചെയ്ത സാമന്ത പിന്നീട് ഇഖാമ തീർന്നതിനാൽ വിവിധ സ്ഥലങ്ങളിലായി കഴിയുകയായിരുന്നു. അതിനിടയിൽ ഒരു വർഷമായി കരൾരോഗ ബാധിത കൂടി ആയതോടെ ആശ്രയമറ്റ സാമന്ത പ്ലീസ് ഇന്ത്യ പ്രവർത്തകരോട് സഹായമഭ്യർഥിക്കുകയായിരുന്നു. റിയാദിലെ സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് തെച്ചിയാണ് സാമന്തയുടെ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.
നാൽപത്താറുകാരിയായ സാമന്ത ശ്രീലങ്കയിലെ പുത്തല ജില്ലയിലെ മനാത്ത വില്ലൂവ് സ്വദേശിനിയാണ്. രണ്ടാണ്കുട്ടികളും ഒരു പെണ്കുട്ടിയുമുണ്ട്. ഒരു ഏജന്റ് വഴി സ്വദേശിയുടെ വീട്ടിൽ ഏഴുവർഷം മുൻപാണ് ജോലിക്കെത്തിയത്. പിന്നീട് പലയിടങ്ങളിലായി ജോലി ചെയ്തു വരുന്നതിനിടയിലാണ് രോഗം ബാധിച്ച ് കിടപ്പിലാകുന്നത്.
ശ്രീലങ്ക എംബസിയുമായി പ്ലീസ് ഇന്ത്യ പ്രവർത്തകർ ബന്ധപ്പെടുകയും അവരുടെ നിർദേശപ്രകാരം സൗദി ലേബർ ഓഫീസിൽ പോയി യാത്രാരേഖകൾ ശ്രീലങ്കൻ സാമൂഹ്യ പ്രവർത്തകരായ റിയാസ്, ഫാർമിൻ തുടങ്ങിയവരുടെ സഹായത്തോടെ ശരിപ്പെടുത്തുകയുമായിരുന്നു. പ്ലീസ് ഇന്ത്യ പ്രവർത്തകരായ അൻഷാദ് കരുനാഗപ്പള്ളി, ബക്കർ മാസ്റ്റർ, ജോസ് എബ്രഹാം, റിജി ജോയ്, നീതു ബെൻ, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റർ, റബീഷ് കോക്കല്ലൂർ, രാഗേഷ് മണ്ണാർക്കാട്, സുധീഷ അഞ്ചുതെങ്ങ് തുടങ്ങിയവരും വിവിധ ഘട്ടങ്ങളിൽ സഹായമേകി. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലേക്ക് മടങ്ങിയ സാമന്ത സഹായിച്ച സാമൂഹ്യപ്രവർത്തകരോട് നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സാമന്ത പുഷ്പകുമാരിക്ക് നാട്ടിലെത്താൻ സഹായുമായി പ്ലീസ് ഇന്ത്യ
10:19 PM Jul 05, 2021 | Deepika.com