തൽഹാസി (ഫ്ളോറിഡ): കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ചതിന് കേസിൽ ഉൾപ്പെട്ട എല്ലാവർക്കും പൊതുമാപ്പു നൽകുന്നതിനു ഉത്തരവിറക്കിയതായി ഫ്ളോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ് അറിയിച്ചു. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും കേസെടുത്തവർക്കാണ് ഫ്ളേറിഡ ക്ലമൻസി ബോർഡിന്റെ അംഗീകാരത്തോടെ മാപ്പു നൽകുന്നത്. എന്നാൽ പാൻഡമിക്കിന്റെ മറവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമാപ്പു നൽകൽ ഫ്ളോറിഡയിലെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു.
സംസ്ഥാനം പൂർവസ്ഥിതിയിലേക്ക് അതിവേഗം മാറികൊണ്ടിരിക്കുന്പോൾ നമ്മൾ ഇത്തരക്കാരെയല്ലാ, യഥാർത്ഥ കുറ്റവാളികളെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.
മാർച്ചിനുശേഷം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ടവരേയും പിഴ അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പാൻഡമിക്കിന്റെ ഭീകരമുഖം ശരിക്കും ദർശിച്ച സംസ്ഥാനമാണ് ഫ്ളോറിഡ. സംസ്ഥാനത്തു ഇതുവരെ 2352995 കോവിഡ് കേസുകളും 37448 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2131508 പേർക്ക് രോഗമുക്തി നേടാനായി. ജൂണ്‍ 16ന് ലഭ്യമായ കണക്കുകളനുസരിച്ചു സംസ്ഥാനത്തെ പോപ്പുലേഷനിൽ 11085890 (51.62) പേർക്ക് ഒരു ഡോസും, 9170862 (42.7%) പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകി കഴിഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസിൽ ഉൾപ്പെട്ടവർക്ക് പൊതുമാപ്പു നൽകി ഫ്ളോറിഡ ഗവർണർ
08:20 PM Jun 17, 2021 | Deepika.com