അബുദാബി : മണം പിടിച്ചെത്തി കുറ്റവാളികളെ പിടികൂടുകയും ,സ്ഫോടകവസ്തുക്കളും , മയക്കു മരുന്നുകളും കണ്ടെത്തുകയും ചെയ്യുന്ന പോലീസ് നായ്ക്കൾ കോവിഡ് രോഗികളെ കണ്ടെത്തുന്നതിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷണ ഫലം തെളിയിക്കുന്നു. ആർടിപിസിആർ പരിശോധന ഫലത്തെ വെല്ലുന്ന പ്രകടനമാണ് പോലീസ് നായ്ക്കൾ കോവിഡ് രോഗികളെ കണ്ടെത്തുന്നതിൽ പ്രകടിപ്പിച്ചെതെന്നാണ് അബുദാബി ഫെഡറൽ കസ്റ്റംമ്സ് അതോറിട്ടി നടത്തിയ പഠനം തെളിയിച്ചത്.
കോവിഡ് ബാധിച്ച രോഗിയുടെ വിയർപ്പിന്റെ ഗന്ധത്തിൽ നിന്നും കോവിഡ് രോഗബാധ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ കെ നയൻ പോലീസ് നായ്ക്കളിലാണ് പഠനം നടത്തിയത് . കോവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയ 3290 രോഗികളിൽ 3249 രോഗികളെയും പോലീസ് നായ്ക്കൾ മണം പിടിച്ച് കൃത്യമായി കണ്ടെത്തി . 3134 പേരിൽ നടത്തിയ ആർടിപിസിആർ പരിശോധനകളെക്കാൾ കൂടുതൽ കൃത്യമായ ഫലം നൽകിയത് പോലീസ് നായ്ക്കളായിരുന്നു.
ഫെഡറൽ കസ്റ്റംസ് അതോറിറ്റി, ഹയർ കോളേജ് ഓഫ് ടെക്നോളജി , ഫോർ വിൻഡ്സ് കെ 9 സൊല്യൂഷൻസ് എന്നീ ഏജൻസികൾ ചേർന്നാണ് പഠനം നടത്തിയത്. ഉയർന്ന സംവേദനക്ഷമത, ഫലം അറിയുന്നതിനുള്ള കുറഞ്ഞ സമയം, കുറഞ്ഞ ചിലവ് തുടങ്ങിയവ പരിഗണിക്കുന്പോൾ പിസിആർ പരിശോധനയ്ക്കുള്ള ഏറ്റവും മികച്ച പകരം സംവിധാനമാണ് പോലീസ് നായ്ക്കളെന്നാണ് കണ്ടെത്തൽ. അൽ മഫ്റഖിലെ കോവിഡ് സ്ക്രീനിങ് കേന്ദ്രത്തിൽ പരിശോധനകൾക്കായി എത്തിയവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങൾ, അതിർത്തി പോസ്റ്റുകൾ, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതു പരിപാടികൾ എന്നിവിടങ്ങളിൽ പോലീസ് നായ്ക്കളുടെ സേവനം ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട് .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിൽ കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് പോലീസ് നായ്ക്കളുടെ സേവനം
11:46 PM Jun 14, 2021 | Deepika.com