ദുബായ്: ദുബായിലെ ആശുപത്രികളിലെ ഐസിയുകളിൽ പ്രവേശിപ്പിക്കുന്ന 90 ശതമാനം രോഗികളും കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. കോവിഡ് രോഗം ബാധിക്കുന്നതിനു കടുത്ത സാധ്യതയുള്ളവരിൽ 20 ശതമാനം ആളുകൾ വാക്സിൻ ഇനിയും എടുത്തിട്ടില്ല എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ഡിഎച്ച്എയുടെ പഠനം വ്യക്തമാക്കുന്നു.
കോവിഡ് രോഗം സ്ഥിരീകരിക്കുന്ന 10 ൽ 8 രോഗികളും വാക്സിൻ എടുക്കാത്തവരാണെന്ന് ഡിഎച്ച്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അലവി അൽ ഷെയ്ഖ് അലി അറിയിച്ചു. ദുബായിൽ വാക്സിൻ എടുക്കുന്നതിനു സാധ്യമായവരിൽ 83 ശതമാനവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 6 മാസങ്ങൾ കൊണ്ട് 2.3 മില്യണ്‍ ആൾക്കാരാണ് ദുബായിൽ മാത്രം വാക്സിൻ എടുത്തത്. എന്നാൽ കോവിഡ് രോഗം ബാധിക്കുന്നതിനു കടുത്ത സാധ്യതയുള്ളവരിൽ 20 ശതമാനം ആളുകൾ വാക്സിൻ ഇനിയും എടുത്തിട്ടില്ല എന്നത് ഗുരുതരമായ സ്ഥിതിയാണ് ഭാവിയിൽ സംജാതമാകുന്നതെന്ന് ഡോ. അലവി ചൂണ്ടിക്കാട്ടി .
ദുബായിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും മെച്ചപ്പെട്ട ഫലം നൽകുന്നതായും കോവിഡ് രോഗികളിൽ 93 ശതമാനം ആളുകൾക്കും ആശുപത്രികളിൽ പോകേണ്ട ഗുരുതര സാഹചര്യങ്ങളെ ഒഴിവാക്കാൻ സാധിച്ചതായും പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഐസിയുകളിൽ പ്രവേശിപ്പിക്കുന്ന 90 ശതമാനം രോഗികളും കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ
11:39 PM Jun 14, 2021 | Deepika.com