കുവൈറ്റ് സിറ്റി : ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക രണ്ടാം ഡോസ് വാക്സിൻ ആരംഭിച്ചു. ഇന്നലെ മാത്രമായി ഇരുപതിനായിരത്തിലധികം ആളുകൾക്കാണ് വാക്സിനേഷൻ നൽകിയത്. നേരത്തെ രണ്ടാം ഡോസ് സ്വീകരിക്കുവാൻ മെസേജ് ലഭിക്കാത്തവർക്ക് ആദ്യ ഡോസ് സ്വീകരിക്കുവാൻ ലഭിച്ച ലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം കുവൈറ്റിലെത്തിയ മൂന്നാം ബാച്ച് ഓക്സ്ഫോർഡ് വാക്സിന്റെ ഗുണനിലവാര പരിശോധനാ ഫലം വൈകിയതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. അടുത്ത ദിവസങ്ങളിൽ രണ്ടുലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്.
ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക ഒന്നാം ഡോസ് സ്വീകരിച്ചവർ അനശ്ചിതമായി രണ്ടാം ഡോസ് നീളുന്നതിൽ ആശങ്കയിലായിരുന്നു. ആഗോള തലത്തിലെ ഡിമാൻഡും ഉൽപാദകരുടെ പ്രശ്നവും കാരണമായിരുന്നു ഷിപ്പ്മെൻറ് വൈകിയതെന്ന് അധികൃതർ പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ നിന്നും പലതവണയായി കുവൈത്തിലേക്കുള്ള ഷിപ്മെൻറ് മാറ്റിയത് രാജ്യത്തെ വാക്സിനേഷൻ കാന്പയിനിൽ വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. മുന്നാം ബാച്ച് വിതരണത്തിന് എത്തിയതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഒരുദിവസം 20,000ലധികം പേർക്ക് ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക വാക്സിനേഷൻ നൽകി
10:57 PM Jun 10, 2021 | Deepika.com