റ്റൊരു ലോക മനുഷ്യാവകാശ ദിനംകൂടി കടന്നുപോകുന്പോൾ തീരാമുറിവായി നായാടി സ്ത്രീകളുടെ ഭിക്ഷാടനം. ലോകത്തിന്റെ കോലം മാറിയെങ്കിലും മാറാത്ത ജനവിഭാഗമായി ഇന്നും സമൂഹമധ്യത്തിൽ ജീവിതം ആടിത്തീർക്കുകയാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട നായാടികൾ.
കാലാകാലങ്ങളായി ഭിക്ഷാടനം നടത്തി ഉപജീവനം നടത്തി ജീവിക്കുന്നവരാണ് നായാടി സമൂഹം. പുരുഷജനത നാമമാത്രമായി മറ്റു വഴികളിലേക്കു തിരിഞ്ഞെങ്കിലും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് ഇവരുടെ സ്ത്രീകൾ.
മനുഷ്യാവകാശങ്ങളുടെ സമരച്ചൂളകൾ തീർത്ത കേരളത്തിന്റെ മണ്ണിൽ തന്നെയാണ് പണ്ടത്തെ ജാതിവ്യവസ്ഥയുടെ ഈ അവശേഷിപ്പുകൾ. സ്ത്രീസുരക്ഷയ്ക്കും സമത്വത്തിനും വളക്കൂറുള്ള മണ്ണായിട്ടും നായാടി സ്ത്രീകൾ ഇന്നും നായാടി സ്ത്രീകൾ തന്നെ, ഭൂരിപക്ഷവും ഭിക്ഷാടകർ. ജീവിതം ഇഴചേർക്കാനായി പെടാപ്പാടു പെടുന്നവർ.
നൂറ്റാണ്ടുകൾക്കു മുന്പ് എഴുപതടി അകലെ നിർത്തിയിരുന്ന ഈ സമൂഹത്തെ ഇന്നും അകറ്റി നിർത്തപ്പെടുന്നതിന്റെ തെളിവാണ് ഇവരുടെ ഭിക്ഷാടനം.
മെട്രോ റെയിലും ഫൈഫ് -ജിയുമായി മലയാളദേശം കടന്നുപോകുന്പോൾ നായാടി സ്ത്രീകൾ ഭൂരിപക്ഷവും ഭിക്ഷാടകർ തന്നെ. ആധുനിക കാലത്തും എലിയെ ഭക്ഷിക്കുന്നവർ..!
കുലത്തൊഴിൽ അല്ലെങ്കിലും...
നമ്മുടെ നാട്ടിലെ ഏറ്റവും അപരിഷ്കൃത വിഭാഗമാണ് നായാടി സമൂഹം. സംസ്ഥാനത്തിന്റെ പട്ടികജാതി ലിസ്റ്റിലാണ് ഇവരുടെ സ്ഥാനം. പ്രഖ്യാപിത കുലത്തൊഴിൽ അല്ലെങ്കിലും ഇവരിൽ നല്ലൊരു ശതമാനവും ഭിക്ഷാടകരാണ്. പ്രത്യേകിച്ച് സ്ത്രീകൾ.
പുതുതലമുറ തൊഴിലുറപ്പു പണിക്കും മറ്റും പോയിത്തുടങ്ങിയെങ്കിലും പരിപൂർണമായി മാറ്റമുണ്ടായിട്ടില്ല. പല കോളനികളിലും പഴയ തലമുറക്കാർ മാത്രമാണ് ഭിക്ഷാടത്തിൽ സജീവമായിട്ടുള്ളത്. അവകാശ ഭാഗങ്ങളിലെ വീടുകളിലും കടകളിലും മാത്രമേ ഇവർ ഭിക്ഷ യാചിക്കാറുള്ളു.
സ്ഥിരം വീടുകളായിരിക്കും. കൂട്ടമായി ഇവർ പോയാലും സ്ഥിരം വാങ്ങുന്നവരൊഴിച്ച് മറ്റാരും ഭിക്ഷ വാങ്ങാറില്ല. പണ്ടൊക്കെ ചക്കയും മാങ്ങയും അരിയുമൊക്കെ ലഭിച്ചിരുന്നതു പലപ്പോഴായി പണത്തിലേക്കു വഴിമാറി. പൊതുവെ അലസരും മടിയരുമെന്നു വിലയിരുത്തപ്പെടുന്ന നായാടികൾ പണം കൈയിലെത്തിയതോടെ മറ്റു പണികൾ ചെയ്യുന്നതിൽ വിമുഖതയും തുടർന്നുവന്നു.
മുഷിഞ്ഞ വസ്ത്രവും നീളൻ തുണിസഞ്ചിയും വടിയുമായി വീടുകൾക്കു മുന്നിൽ കൈനീട്ടി നിൽക്കുന്ന നായാടി സ്ത്രീകൾ സമൂഹത്തിലെ ദുരന്തക്കാഴ്ചയാണ്. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഭിക്ഷാടനം ഇവരെ എങ്ങുമെത്തിച്ചില്ല.
പരിഷ്കൃത ലോകത്തിൽനിന്നും അകലങ്ങളിലേക്ക് സഞ്ചരിക്കുകയാണിവർ. അയിത്തത്തിന്റെ മുറിപ്പാടുകൾ ഇന്നും ഇവരിൽ അവശേഷിക്കുന്നു. അതു തന്നെയാണ് നാട്ടിലെ ആസ്ഥാന ഭിക്ഷാടകരായി ഇവർ തുടരുന്നതിലെ മനഃശാസ്ത്രം. മനുഷ്യാവകാശം കൊട്ടിഘോഷിക്കുന്ന സമൂഹ മനസാക്ഷിക്കുമുന്നിൽ അയിത്തത്തിന്റെ അഴിയാക്കുരുക്കാണ് നായാടികൾ.
മനുഷ്യാവകാശ ലംഘനമോ...
സ്ത്രീകളുടെ സുരക്ഷയ്ക്കും സമത്വത്തിനും ഏറെ പ്രാധാന്യം നല്കിയ ഭരണഘടനയാണ് നമ്മുടേത്. ഭരണഘടന നിർമാണത്തിനിപ്പുറം കാലാനൂസൃത മാറ്റങ്ങളുും ഒട്ടേറെ സുരക്ഷാ നിയമങ്ങളും സ്ത്രീസൗഹൃദ പരിരക്ഷയും ഉറപ്പുവരുത്തിയാണ് രാജ്യം മുന്നേറുന്നത്. എന്നിട്ടും നായാടി സ്ത്രീകൾ ഭിക്ഷാടനവുമായി നമ്മുടെ വീട്ടുമ്മറത്തുണ്ട്. എല്ലാ നിയമവ്യവസ്ഥകൾ അനുകൂലമായിട്ടും നായാടികൾ ഇന്നും അപരിഷ്കൃത സമൂഹവും ഭിക്ഷാടകരുമായി ഒതുങ്ങുകയാണ്. ഭരണാധികാരികളും സ്ത്രീപക്ഷ വാദികളും സമത്വവാദികളും നായാടികളിലേക്കു എത്തിപ്പെടാത്തതിന്റെ കാരണം അവരവരുടെ മനസിലെ മതിൽക്കെട്ടുകളും മനുഷ്യാവകാശ ലംഘനവുമാണെന്നു വിലയിരുത്തുന്നതിൽ തെറ്റില്ല.
അയിത്തത്തിന്റെ കാണാമുറിവുകളും ഭിക്ഷാടനമെന്ന ജീവിത നിയോഗവും ഇവരുടെ മനസിനെ വേട്ടയാടി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുകാര്യം പുതുതലമുറ ഓർത്തിരിക്കണം, നായാടി സ്ത്രീകളും പുതുതലമുറയും ഭിക്ഷാടകരായി ജീവിക്കേണ്ടവരല്ല. സമത്വമെന്ന മനുഷ്യാവകാശത്തിനു അവരുടെ അർഹരാണ്. മനസുവയ്ക്കേണ്ടതു നമ്മളാണ്, ഭിക്ഷാടനത്തിൽനിന്നും പിന്തിരിപ്പിക്കാനും സമത്വം നേടിയെടുക്കാനും. (നാളെ.. സ്ത്രീമുന്നേറ്റത്തിലെ ചോദ്യചിഹ്നം)
തീരാമുറിവായി നായാടി സ്ത്രീകളുടെ ഭിക്ഷാടനം
01:08 AM Dec 10, 2022 | Deepika.com