മണ്ണാർക്കാട്: മണ്ണാർക്കാട്- കോങ്ങാട് ടിപ്പുസുൽത്താൻ റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന സർവേയിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന അധികൃത നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
റോഡിന്റെ സർവേ നടപടികൾ സുതാര്യമായി നടത്തി സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ടിപ്പുസുൽത്താൻ റോഡ് സംരക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
20 മുതൽ 22 മീറ്റർ വരെ വീതിയുള്ള റോഡ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 12 മീറ്ററാക്കി കുറച്ച് പല ഭാഗങ്ങളിലും സർവേ നടക്കുകയാണ്. റോഡിന് ആവശ്യമായത് 12 മീറ്റർ വീതിയാണെന്ന സാങ്കേതികത്വം പറഞ്ഞ് ബാക്കി സ്ഥലം കയ്യേറ്റക്കാർക്ക് പതിച്ചു കൊടുക്കുന്ന നിലപാടാണ് ഭരണാധികാരികൾ സ്വീകരിക്കുന്നത്.
കാരാകുറുശി പഞ്ചായത്തിലൂടെ കടന്നുപോകുന്ന രണ്ടു പ്രധാന റോഡുകളായ നിരഞ്ജൻ റോഡും ടിപ്പു സുൽത്താൻ റോഡും കൂടിച്ചേരുന്ന അയ്യപ്പൻകാവ് ജംഗ്ഷനിൽ ഏറ്റവും കൂടുതൽ വീതിവേണ്ട ഭാഗത്ത് കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ കുറഞ്ഞ വീതിയിൽ നടക്കുന്ന റോഡ് നവീകരണം അപലപനീയമാണ്.
കാരാകുറുശി തോട്ടിങ്ങൽ തോട് മുതൽ കാരാകുറുശി പെണ്‍കുട്ടികളുടെ യത്തീംഖാന വരെയുള്ള ഭാഗത്തെ റോഡ് നവീകരണം അശാസ്ത്രീയമായാണ് നടക്കുന്നത്. കാരാകുറുശി പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ അയ്യപ്പൻകാവ് ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത തിരക്ക് കണക്കിലെടുത്ത് റോഡിന്റെ സർവേ നടപടികൾ സുതാര്യമായി നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ട.
യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്നേഹ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധം
01:08 AM Dec 10, 2022 | Deepika.com