കാസർഗോഡ്: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ സംരംഭ സൗഹൃദ ജില്ലയായി മാറുകയാണ് കാസര്‍ഗോഡ്. സംരംഭകത്വ വികസനത്തില്‍ ജില്ല നടത്തിയത് മികച്ച മുന്നേറ്റം. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു.
ഒപ്പം നിക്ഷേപവും ജോലി സാധ്യതകളും സമാന്തരമായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം 220 സംരംഭങ്ങള്‍ തുടങ്ങിയ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ 3175 സംരംഭങ്ങളാണ് ആരംഭിച്ചത്. 196.39 കോടിയുടെ നിക്ഷേപവും ഇതിലൂടെ ജില്ലയിലുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.928 കോടിയുടെ നിക്ഷേപമുണ്ടായ സ്ഥാനത്താണ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പെ തന്നെ ഈ വര്‍ധനവ്. ജില്ലയില്‍ സംരംഭങ്ങള്‍ തുടങ്ങിയതോടെ തൊഴില്‍ അവസരങ്ങളും വര്‍ധിച്ചു. 6460 പേര്‍ക്കാണ് നവംബര്‍ മാസം വരെ സംരംഭങ്ങളിലൂടെ ജോലി നേടാനായത്. 2021-22 സാമ്പത്തിക വര്‍ഷം 959 പേര്‍ക്ക് ആണ് ആകെ തൊഴില്‍ ലഭിച്ചത്.
നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് കൂടുതല്‍ സംരംഭങ്ങള്‍. കാഞ്ഞങ്ങാട് 729 സംരംഭങ്ങള്‍ ആണ് ഇതുവരെ തുടങ്ങിയത്.
82.51 കോടി രൂപയുടെ നിക്ഷേപവും 1557 തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. മറ്റ് മണ്ഡലങ്ങളിലും സംരംഭക മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. മഞ്ചേശ്വരത്ത് 558 സംരംഭങ്ങള്‍ തുടങ്ങി. 23.2 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 1059 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
കാസര്‍ഗോഡ് മണ്ഡലത്തില്‍ 592 സംരംഭങ്ങളില്‍ 34.83 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1274 തൊഴില്‍ അവസരങ്ങളും. ഉദുമ മണ്ഡലത്തില്‍ 632 സംരംഭങ്ങള്‍ ആരംഭിച്ചു. 27.11 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴില്‍ സാധ്യതകളുമുണ്ടായി. തൃക്കരിപ്പൂരില്‍ 664 സംരംഭങ്ങള്‍ തുടങ്ങി. 28.74 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴിലുകളും ഇതിലൂടെ സൃഷ്ടിച്ചു.
സംരംഭമേഖലയില്‍ ജില്ലയ്ക്ക് മുന്നേറ്റം
12:44 AM Dec 10, 2022 | Deepika.com