തലശേരി: വിദ്യാർഥികൾ ബസ് ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് തലശേരി-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ പണിമുടക്കി. ഇന്നലെ രാവിലെ മുതലാണ് ബസ് ജീവനക്കാർ മിന്നൽ സമരം ആരംഭിച്ചത്. വടകര റൂട്ടിലോടിയ ദിവ്യശ്രീ ബസിൽ യാത്ര ചെയ്ത വിദ്യാർഥികളോട് കണ്ടക്ടർ കൺസഷൻ പാസ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. വിഷയം പ്രശ്നത്തിലേക്കും പിന്നീട് കൈയ്യാങ്കളിയിലുമെത്തുകയായിരുന്നു. കണ്ടക്ടർ എരഞ്ഞോളി ചുങ്കത്തെ പ്രദീപൻ, ഡ്രൈവർ കോപ്പാലം മൂലക്കടവിലെ റാഷിദ് എന്നിവർക്ക് മർദനമേറ്റു. വടകര ചോറോടിനടുത്ത് വച്ചായിരുന്നു സംഭവം. മർദനമേറ്റ ഇരുവരെയും വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ തുടർന്നാണ് ഈ റൂട്ടിലെ സ്വകാര്യ ബസുകളിലുള്ള മറ്റു ജീവനക്കാർ പണിമുടക്കിയത്. ഓർക്കാപ്പുറത്തെ സമരം യാത്രക്കാരെ ഏറെ വലച്ചു. വടകര, കോഴിക്കോട്, തൃശൂർ റൂട്ടിലോടിയ ദീർഘദൂര ബസുകളാണ് യാത്രാദുരിതത്തിന് കുറച്ച് ആശ്വാസമായത്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞമാസം തലശേരി പുതിയ ബസ്സ്റ്റാൻഡിലും സംഘർഷമുണ്ടായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് ചേംബറിൽ സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ചേർന്ന് മിന്നൽ പണിമുടക്കിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ബസ് പാസ് ദുരുപയോഗം തടയാനും തീരുമാനിച്ചിരുന്നു. പിന്നീട് ഏതാനും ആഴ്ചകൾ പിന്നിടുന്നതിനിടയിലാണു യാത്രാ പാസ് വിഷയത്തിൽ വീണ്ടും പ്രശ്നങ്ങളുണ്ടായത്.
തലശേരി-വടകര റൂട്ടിൽ ബസുകളുടെ മിന്നൽ സമരം
12:37 AM Dec 10, 2022 | Deepika.com