കൊച്ചി: പോലീസ് ജീപ്പാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കുടിശിക നൽകാതെ ഡീസൽ നൽകില്ലെന്ന കടുത്ത നിലപാട് പന്പുടമകൾ സ്വീകരിച്ചതോടെ കൊച്ചി സിറ്റി പോലീസിനു കീഴിലുള്ള മൂപ്പതോളം ജീപ്പുകൾ ജില്ലാ ക്യാന്പ് ഓഫീസിൽ ഒതുക്കിയിട്ടിരിക്കുകയാണ്. ഇതോടെ രാത്രികാല പട്രോളിംഗും വെട്ടിക്കുറയ്ക്കേണ്ടി വന്നിരിക്കുകയാണ് കൊച്ചി സിറ്റി പോലീസിന്.
55 ലക്ഷത്തിന്റെ കുടിശികയാണ് പന്പുകൾക്ക് കൊച്ചി സിറ്റി പോലീസ് നൽകാനുള്ളത്. ഇതിനായി അപേക്ഷിച്ചെങ്കിലും സർക്കാർ ഒരുരൂപ പോലും നൽകിയിട്ടില്ല. അതാതു സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് ഇതുവരെ പന്പുകളും ഇന്ധനം നൽകിയിരുന്നത്. എസ്കോർട്ട് വാഹനങ്ങൾക്കു പുറത്തെ പന്പുകളിൽ നിന്നും പണം നൽകി ഇന്ധനം നിറയ്ക്കും. കുടിശിക ഏറിയതോടെ ഈ പന്പുകളും ഇന്ധനം നൽകാൻ വിസമ്മതിച്ചിരിക്കുകയാണ്.
ജീപ്പ് ഒന്നിന് പ്രതിമാസം 200 ലിറ്റർ ഡീസൽ വേണമെന്നാണ് കണക്ക്. നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്നതും കട്ടപ്പുറത്തായിരിക്കുന്നതുമായ ജീപ്പുകളെല്ലാം നിരത്തിലിറങ്ങാൻ വേണം മാസം 4,91,868 രൂപ. ഡീസലടിച്ച ശേഷം ബില്ല് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിനു കൈമാറും. തുടർന്ന് ഇതു പാസാക്കി കമ്മിഷണറേറ്റിൽ നൽകും. ബില്ല് തിരുവനന്തപുരത്ത് അയച്ച് പാസായി തിരികെവന്നാൽ മാത്രമേ പണം ലഭിക്കു.
സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് ആസ്ഥാനത്തും സ്ഥിതി മോശമായതിനാൽ ബില്ല് മാറിയെത്തുന്നതടക്കം കാലതാമസമുണ്ട്. എംജി റോഡിലേതടക്കം മൂന്നു പെട്രോൾ പന്പുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പന്പുടമകൾ തീർത്തു പറഞ്ഞതോടെ ജീപ്പുകൾ നിശ്ചലമായി.
ഇപ്പോൾ ബൈക്കിലും മറ്റുമാണ് പോക്കുംവരും. എന്തിന് ഒരു അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്ന് നീക്കാനും വർക്ക്ഷോപ്പിൽ എത്തിക്കാനും ഉപയോഗിക്കുന്ന പോലീസിന്റെ റിക്കവറി വാനുകളും ഇന്ധനമില്ലാതെ മാറ്റിയിട്ടിരിക്കുകയാണ്. മന്ത്രിമാർക്കും കോർപറേഷൻ അധ്യക്ഷൻമാർക്കും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്നും നീക്കിവയ്ക്കുന്പോഴാണ് കൊച്ചി സിറ്റി പോലീസിന്റെ ഈ ഗതികേട്.
പന്പുകളിൽ നിന്ന് ഡീസൽ കിട്ടുന്നില്ല; താറുമാറായി പോലീസ് പട്രോളിംഗ്
12:32 AM Dec 10, 2022 | Deepika.com