ജോയൽ നെല്ലിക്കുന്നേൽ
വാഴക്കുളം: തൊഴിലാളികളുടെ ദൗർലഭ്യം, ഉയർന്ന പണിക്കൂലി എന്നിവയെല്ലാം നിരാശപ്പെടുത്തുന്പോഴും, ജീവിതശൈലികളോട് ഇണങ്ങിച്ചേർന്ന നെൽകൃഷി ഉപേക്ഷിക്കാൻ തയാറാകാത്ത കർഷകരെ നമുക്കിടയിൽ കാണാം. മഞ്ഞള്ളൂർ,ആവോലി, കല്ലൂർക്കാട് മേഖലകളിൽ പല പ്രദേശങ്ങളിലും വിവിധ പരമ്പരാഗത പാടശേഖര സമിതികളുടെ ആഭിമുഖ്യത്തിൽ നെൽകൃഷി തുടരുന്നുണ്ട്.
പഴമക്കാർക്ക് ‘മാനമ്യാൽ' ആശ്രയം
ജലസേചന സൗകര്യമില്ലാത്ത പഴയ കാലങ്ങളിൽ മഴയെ മാത്രം ആശ്രയിച്ച് നിരന്ന പ്രദേശങ്ങളിൽ ചെളി രൂപപ്പെടുത്തിയുള്ള കൃഷിയായിരുന്നു (മാന മ്യാൽ) ഉണ്ടായിരുന്നത്. നീർത്തട, ഉറവ ജല ലഭ്യതയും ജലസേചന സൗകര്യവും വർധിച്ചതോടെ ഇരുപ്പൂവ് കൃഷിയിൽ നിന്നും മൂന്നുപൂവ് കൃഷിയിലേക്ക് എത്തി. തേവി നനച്ചിടത്ത് മോട്ടോറുകൾ എത്തിയത് നെല്ലുല്പാദനത്തെ ഏറെ സഹായിച്ചു.
ആവോലിയിൽ അധികമില്ല
ആവോലി മേഖലയിൽ മുൻകാലങ്ങളേതിനേക്കാൾ അഞ്ചിലൊന്നായി നെൽകൃഷി ചുരുങ്ങിയതായാണ് കണക്കാക്കുന്നത്. പൈനാപ്പിൾ, വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾക്കായി നിലം രൂപപ്പെടുത്തുകയോ ബിസിനസ് ആവശ്യങ്ങൾക്കായി സ്ഥലമുപയോഗിക്കുകയോ ചെയ്തു.അരി വില ഉയരുന്നതോടെ മഞ്ഞള്ളൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന നെൽപ്പാടങ്ങൾ പുനരുജ്ജീവനത്തിന്റെ പാതയിലാണ്.
കർഷകർ വരമ്പത്ത് കയറുന്നു
വിളവെടുപ്പു നടത്തുന്ന തൊഴിലാളികൾക്കു കൂലിയല്ലാതെ വിളവിന് ഓഹരി (പതമ്പ്) നൽകുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ഗുണമേന്മയുള്ള മായം കലരാത്ത അരിയാവശ്യം നിറവേറ്റാൻ ഇതു പര്യാപ്തമായിരുന്നു. എട്ടിലൊന്ന് എന്ന ഓഹരിക്കണക്ക് അഞ്ചിലൊന്നായി മാറുകയും വളരെപ്പെട്ടെന്നു തന്നെ പതമ്പ് സമ്പ്രദായം അപ്രസക്തമാകുകയും ചെയ്തു. പകരം ദിവസക്കൂലി രീതിയായി. ക്രമേണ കൂലിത്തുക ഉയരുകയും തൊഴിൽ സമയം പല ഘട്ടങ്ങളിലായി ചുരുങ്ങുകയും ചെയ്തു. കർഷകന് ലാഭകരമല്ലാതാകുകയും തൊഴിലാളികൾ ഇതര മേഖലകളിലെ ആയാസരഹിതമായ തൊഴിലിടങ്ങളിൽ ചേക്കേറുകയും ചെയ്തതോടെ നെൽകൃഷിയുടെ നില പരുങ്ങലിലാകുകയായിരുന്നു.
പരാതികളുണ്ട്
സർക്കാർ, ഇതര ഏജൻസികൾ തുടങ്ങിയവയുടെ ഇടപെടലുകൾ സംബന്ധിച്ച് കർഷകർക്ക് പരാതികളുമുണ്ട്. നിശ്ചിത പ്രദേശത്തു പല കൃഷിയിടങ്ങളിൽ കൃഷിപ്പിഴ സംഭവിച്ചെങ്കിൽ മാത്രമേ പ്രകൃതിദുരന്തമായി കണക്കാക്കി ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ എന്നത് കർഷകരെ വലയ്ക്കുകയാണ്. ലഭിക്കുന്ന സഹായധനവും കുറവാണ്.
കർഷക തൊഴിലാളികളെ മാത്രം ആശ്രയിച്ച് നെൽകൃഷി ചെയ്താൽ നഷ്ടമാണ് അനുഭവമെന്ന് കർഷകർ പറയുന്നു. നടീലും കൊയ്ത്തും നെല്ല് വേർതിരിക്കലുമൊക്കെ യന്ത്രസഹായത്താൽ ചെയ്യുകയും സർക്കാർതല നെല്ലുസംഭരണം കൃത്യമായി നടക്കുകയും ചെയ്താൽ കർഷകർ വീണ്ടും കൃഷി ചെയ്യാൻ സന്നദ്ധരാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്വകാര്യ ഏജൻസികൾ കിലോയ്ക്ക് 15-18 നിരക്കിൽ നെല്ലു വാങ്ങുമ്പോൾ സർക്കാർ 28.40 രൂപ നൽകുന്നുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരുടെ ഒരു സെന്റിന് 25 കിലോ തോതിൽ മാത്രമാണ് സർക്കാർതല നെല്ലു സംഭരണമുള്ളത്. പുതിയതായി കൃഷി ചെയ്യുന്നവരുടെ ചുരുങ്ങിയ അളവിലുള്ള സംഭരണം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കർഷകർക്കു കഴിയുന്നുമില്ല.
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളിൽ നിശ്ചിത ശതമാനം നെൽകൃഷിയുമായി ബന്ധപ്പെട്ടാകണമെന്ന നിബന്ധന വയ്ക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. വിത്തും വളം സബ്സിഡിയും നടീലിനും വിളവെടുപ്പിനും ധനസഹായവും ലഭിക്കുന്നതിനാൽ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനായാൽ കൃഷി എളുപ്പമാകും.
വരന്പത്തേക്കു കയറി വാഴക്കുളം
12:32 AM Dec 10, 2022 | Deepika.com