കോതമംഗലം: പിണ്ടിമന കുളങ്ങാട്ടുകുഴിയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിലച്ചു. കോതമംഗലം താലൂക്കിൽ പ്രവർത്തനത്തിലുണ്ടായിരുന്ന ഏക ക്വാറിയായിരുന്നു. ലൈസൻസ് കാലാവധി അവസാനിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ഇടയാക്കിയത്.
താലൂക്കിനുള്ളിലും ജില്ലയ്ക്കകത്തും പുറത്തുമുള്ള മറ്റ് പ്രദേശങ്ങളിലും നിർമാണ മേഖലയിൽ കരിങ്കല്ല് എത്തിച്ചിരുന്നത് ഇവിടെനിന്നാണ്. ദിവസവും അനേകം ലോഡ് കരിങ്കല്ല് കൊണ്ടുപോയിരുന്നു. ക്വാറിയുടെ പ്രവർത്തനം നിലച്ചതോടെ നിർമാണ മേഖലയിൽ കരിങ്കൽ ക്ഷാമം ഉണ്ടാകും.
വീട് നിർമാണത്തിനുൾപ്പടെ കല്ല് കൊണ്ടുവരാൻ വിദൂര പ്രദേശങ്ങളിലെ ക്വാറികളെ ആശ്രയിക്കേണ്ടിവരുന്നതോടെ നിർമാണ ചെലവും വർധിക്കും. ക്രഷറുകളുടെ ആവശ്യത്തിനായി പ്രവർത്തിക്കുന്ന ക്വാറികളിൽനിന്ന് പാറക്കല്ല് വിൽപ്പന നടത്താറില്ല.
കോതമംഗലം താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ ക്വാറികൾ ആരംഭിക്കാൻ നീക്കം നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പും പാരിസ്ഥിതിക പ്രശ്നങ്ങളുമുള്ളതിനാൽ അനുമതി നൽകിയിട്ടില്ല.
ക്വാറി പ്രവർത്തനം നിലച്ചു; നിർമാണമേഖലയ്ക്ക് തിരിച്ചടി
12:30 AM Dec 10, 2022 | Deepika.com