കോതമംഗലം: കോതമംഗലം സിഎംസി പവനാത്മാ പ്രൊവിൻസിലെ സന്യാസിനിമാരെ അണിനിരത്തി സംഗീത ഉപകരണങ്ങൾ ഇല്ലാതെ ചിട്ടപ്പെടുത്തി അവതരിപ്പിച്ച നന്മനേരും അമ്മ, നിത്യവിശുദ്ധയാം കന്യകമറിയാമേ എന്നീ ഗാനങ്ങൾ അക്കാപ്പല ശൈലിയിൽ സംവിധാനം ചെയ്തതിന് സാജോ ജോസഫിന് യൂണിവേഴ്സൽ റിക്കാർഡ് ഫോറം (യുആർഎഫ്) റിക്കാർഡ് ലഭിച്ചു. ഇടുക്കി കരിന്പൻ സ്വദേശിയായ സാജോ ജോസഫ് കുന്നത്തുംപാറയിൽ ജോസഫിന്റെയും സാലമ്മയുടെയും മകനാണ്. യാതൊരു സംഗീതോപകരണങ്ങളുടെ അകന്പടി കൂടാതെ കൈ, വായ് എന്നിവകൊണ്ട് പുറപ്പെടുവിക്കുന്ന ശബ്ദവിന്യാസങ്ങളിൽനിന്ന് ഉപകരണതാളവും ശബ്ദവും സൃഷ്ടിച്ചെടുത്ത് പാടുന്ന ശൈലിയാണ് അക്കാപ്പല. 141 ട്രാക്കുകളിലായി നിർമിച്ചെടുത്ത വ്യത്യസ്തതയാർന്ന ഈ സംഗീത സൃഷ്ടിയുടെ സംഗീത സംവിധാനവും റെക്കോഡിംഗും നിർവഹിച്ചത് സാജോ ജോസഫാണ്. അനേകം ഭക്തിതഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായും കാമറ, എഡിറ്റിംഗ് രംഗത്തും സാജോ ജോസഫ് പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനാണ് സാജോ ജോസഫ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സിഎംസി പാവനാത്മ പ്രൊവിൻസ് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിൽ യുആർഎഫ് നൽകിയ ഗ്ലോബൽ അവാർഡ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനിക്കും. യുആർഎഫ് ഇന്റർനാഷണൽ ജൂറി ഗിന്നസ് സുനിൽ ജോസഫ്, സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ, പ്രൊവിൻഷ്യാൾ സിസ്റ്റർ മെറിന എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അക്കാപ്പല ശൈലിയിൽ സംഗീത സംവിധാനം: സാജോ ജോസഫിന് യുആർഎഫ് റിക്കാർഡ്
12:30 AM Dec 10, 2022 | Deepika.com