കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മുല്ലശേരി കനാലിന്റെ നവീകരണം അനിവാര്യമാണെന്നിരിക്കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മതിയായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവുകളേക്കാള്‍ വലുത് സര്‍ക്കാര്‍ ഉത്തരവുകളാണെന്ന് ചിന്തിച്ചാല്‍ എന്തു ചെയ്യാനാകുമെന്നു ചോദിച്ച സിംഗിള്‍ ബെഞ്ച് മുല്ലശേരി കനാലിന്റെ നവീകരണ പ്രവൃത്തികൾ വൈകുന്നതിലുള്ള ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. പ്രവൃത്തികളുടെ ക്രഡിറ്റു പോകുമെന്ന് ആര്‍ക്കും പേടി വേണ്ട. കോടതിക്ക് ക്രഡിറ്റു വേണ്ട. അര മണിക്കൂര്‍ നഗരത്തില്‍ മഴ പെയ്താല്‍ ജനങ്ങള്‍ മുങ്ങിപ്പോകുന്ന സാഹചര്യമുണ്ടാകരുതെന്നേ കോടതിക്കുള്ളൂയെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
മുല്ലശേരി കനാലിലൂടെ കടന്നു പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്ലൈന് മാറ്റുന്നതിന് റീ ടെണ്ടര്‍ വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാങ്കേതിക കാരണങ്ങള്‍ പറയുന്നതിനു പകരം പൈപ്പ് മാറ്റിയിടാനുള്ള നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കാനാകില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇതു ഡിസംബറായി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഇക്കാര്യങ്ങളില്‍ കോടതിയെക്കാള്‍ കൂടുതല്‍ ആശങ്ക വേണ്ടത് സര്‍ക്കാരിനാണ്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിയിടുന്നതിന് റീ ടെണ്ടര്‍ വേണമെന്നൊക്കെ പറയാതെ ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടണം- ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
12:27 AM Dec 10, 2022 | Deepika.com