നെടുമങ്ങാട് : അമ്മ മരിച്ചതോടെ ദുരിതത്തിലായ വിദ്യാർഥികൾക്ക് വീടുവച്ചു നൽകി അധ്യാപക സംഘടന. അരുവിക്കര പഞ്ചായത്തിലെ വെമ്പന്നൂർ ഊന്നൻപാറ മേലേപുത്തൻ വീട്ടിൽ സുനിലിന്റെ ഭാര്യ രജനി (34) കാൻസർ ബാധിച്ച് മരിച്ചതോടെയാണ് മക്കളായ അഞ്ചാംക്ലാസ് വിദ്യാർഥിനി ക്രിസ്റ്റീന, ഒന്നാം ക്ലാസ് വിദ്യാർഥിനി ടീന എന്നിവരും കൂലിപ്പണിക്കാരനായ പിതാവും ദുരിതത്തിലായത്.
ഇവർക്ക്സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നെടുമങ്ങാട് ഉപജില്ല കമ്മിറ്റി സഹായവുമായി രംഗത്തെത്തുകയായിരുന്നു.
തുടർന്ന് കുട്ടികളുടെ മുത്തശിയുടെ പേരിലുള്ള മൂന്നു സെന്റ് സ്ഥലം ചെറുമക്കളുടെ പേരിലേക്ക് മാറ്റുകയും 8.30 ലക്ഷം രൂപ വിനിയോഗിച്ച് "കുട്ടിക്കൊരു വീട്' എന്ന പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ വീടുവച്ച് നൽകുകയും ചെയ്തു. അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ ഗൃഹപ്രവേശനം നടത്തി. കെ.എസ്. സുനിൽകുമാർ, പ്രവീൺകുമാർ, സംഘടന നേതാക്കളായ കെ.എൽ. പ്രകാശ്, എം.എസ്. സതീഷ്, വി.ആർ. പ്രവീൺകുമാർ, റാണിചിത്ര, കെ. സനൽകുമാർ, വാർഡ് മെമ്പർ ഷജിത തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾക്ക് വീടുവച്ചു നൽകി കെഎസ്ടിഎ
12:23 AM Dec 10, 2022 | Deepika.com