സ്വന്തം ലേഖകൻ
വിഴിഞ്ഞം : മനക്കരുത്തും നിശ്ചയദാർഢ്യവും ലക്ഷ്യം കണ്ടു. വൈകല്യങ്ങൾ എല്ലാം മറികടന്ന് ചിത്ര നേടിയത് സ്വന്തം അധ്വാനത്തിന്റെയും കരവിരുതിന്റെയും പേറ്റന്റ്. പാഴ്കുപ്പികളിൽ വർണം തീർത്ത് അതിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ സന്തോഷത്തിലാണ് വിഴിഞ്ഞം മുല്ലൂർ പനനിന്ന തട്ടുവീട്ടിൽ ജെ. ചിത്ര എന്ന കലാകാരി.
ജന്മനാ ഇരുകൈകൾക്കും അംഗവൈകല്യങ്ങൾ സംഭവിച്ച ചിത്ര അതിൽ നിരാശയാകാതെ നേടിയത് കമ്പ്യൂട്ടർ സയൻസ് ബിരുദവും ഒപ്പം സ്വയരക്ഷക്കായി കരാട്ടെയും ജൂഡോയും. ഇരുകൈൾക്കും നീളക്കുറവുകൾക്കുപരി വിരലുകൾ രണ്ടെങ്കിലും വരയും എഴുത്തും എല്ലാം ചിത്രക്ക് മുന്നിൽ അനായാസം വഴങ്ങും. പരേതയായ ആർ. കൃഷ്ണൻ കുട്ടിയുടെയും ജയയുടെയും മകളായ ചിത്ര അമ്മയോടൊപ്പമുള്ള നടത്തത്തിനിടയിൽ ശേഖരിക്കുന്ന പാഴ് കുപ്പികളിലാണ് പെയിന്റുെ തുണികളും കൊണ്ട് വർണരൂപങ്ങൾ തീർക്കുന്നത്. അധ്യാപകരുടെ പൂർണ പിന്തുണ ലഭിച്ചതോടെ നിശ്ചയദാർഢ്യത്തിന് ആക്കം കൂടി. ശാസ്ത്ര ഭവനുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ തേടി.
ഒടുവിൽ തന്റെ "കുപ്പി പാവകൾക്ക്' പേറ്റന്റ് എടുക്കാൻ തീരുമാനിച്ചു. ഭാരിച്ച ചെലവ് ഓർത്ത് വീട്ടുകാർ എതിർത്തെങ്കിലും സ്വന്തം സ്വർണാഭരണങ്ങൾ പണയം വച്ച് പേറ്റന്റിന് അപേക്ഷിച്ചു. ഒടുവിൽ പതിനഞ്ച് വർഷത്തേക്കുള്ള പേറ്റന്റ് എന്ന ഉടമസ്ഥാവകാശവും ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദധാരിയായ ചിത്രയ്ക്ക് ഇനി ആവശ്യം ഒരു ജോലിയാണ്.
എൽഡിസി റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയെങ്കിലും ടൈപ്പ് റൈറ്റിംഗ് അറിയില്ലെന്ന കാരണത്താൽ അതും നഷ്ടമായി. ഇതിലൊന്നും തളരാത്ത ചിത്ര ഇപ്പോഴും പഠിതാവാണ്. ഇരു കൈകളിലെയും രണ്ട് വിരലുകൾ ചലിപ്പിച്ച് ടൈപ്പ് റൈറ്റിംഗ് പഠിക്കുന്നുണ്ട്, ഒപ്പം ഫാഷൻ ഡിസൈനിംഗും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൂടിയാണ് ചിത്ര.
വഴങ്ങാത്ത വിരലുകൾ തടസമായില്ല; കുപ്പി പാവകൾ കൊണ്ടെത്തിച്ചു ചിത്രയ്ക്ക് നേട്ടം
12:21 AM Dec 10, 2022 | Deepika.com