വടവാതൂർ: വടവാതൂർ ഇഎസ്ഐ ആശുപത്രിയുടെ പരാധീനതകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യം ശക്തമാകുന്നു. 11 ഫീഡർ ഡിസ്പെൻസറികൾ വഴി രജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തിഅയ്യായിരത്തിലധികം തൊഴിലാളികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല. ഇതിൽ 57,000 ത്തിൽ അധികം സ്ത്രീകളാണ്. ഇത്രയും സ്ത്രീ ഗുണഭോക്താക്കൾക്കായി 2017 മുതൽ സ്ഥിരമായി ഗൈനക്കോളജി ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമല്ല.
60 കിലോമീറ്റർ അകലെയുള്ള കൊല്ലം ജില്ലയിലെ ഏനാത്ത് ഇഎസ്ഐ ആശുപത്രിയിൽനിന്നും ആഴ്ചയിൽ രണ്ടുദിവസം എത്തുന്ന ഒരു ഡോക്ടറാണ് ഈ സ്ത്രീ ഗുണഭോക്താക്കളെ പരിശോധിക്കുന്നത്. കഴിഞ്ഞവർഷം ജൂണിൽ ആരംഭിച്ച ഐസിയു ഇപ്പോഴും പൂർണമായി പ്രവർത്തിക്കുന്നില്ല. ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാർ, തിയറ്റർ ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് അറ്റൻഡർമാർ, കേന്ദ്രീകൃത ഓക്സിജൻ ഇവയുടെ അഭാവം മൂലമാണ് ഐസിയു പൂർണതോതിൽ പ്രവർത്തിക്കാനാകാത്തത്.
14 ക്വാർട്ടേഴ്സുകൾ ഉണ്ടെങ്കിലും അഞ്ചെണ്ണം വാസയോഗ്യമല്ല. ഒന്പതെണ്ണം ഭാഗികമായി തകർന്നനിലയിലാണ്. ഇതുമൂലം ആശുപത്രി ജീവനക്കാർ ഈ ക്വാർട്ടേഴ്സുകളിൽ താമസിക്കാൻ തയാറാകുന്നില്ല. ഇത് രോഗികൾക്കു ലഭിക്കേണ്ട സേവനത്തിനു തടസം ഉണ്ടാക്കുന്നുവെന്നും പറയുന്നു. ഇഎസ്ഐ ആശുപത്രിയുടെ പരാധീനതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി സബ്മിഷനിലൂടെ ലോക്സഭയിൽ കേന്ദ്ര തൊഴിൽമന്ത്രി ഭൂപീന്ദർ യാദവിനോട് ആവശ്യപ്പെട്ടു.
അടിയന്തരമായി ഒരു സ്ഥിരം ഗൈനക്കോളജി ഡോക്ടറെ വടവാതൂർ ഇഎസ്ഐ ആശുപത്രിയിൽ നിയമിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ കേന്ദ്ര തൊഴിൽമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിൽമന്ത്രി ഭൂപീന്ദർ യാദവിന് എംപി നേരത്തെ കത്തും നൽകിയിരുന്നു.
പരാധീനതകളിൽ വടവാതൂർ ഇഎസ്ഐ ആശുപത്രി
11:50 PM Dec 09, 2022 | Deepika.com