അമ്പലപ്പുഴ: പുന്നപ്ര സ്റ്റേഷൻ പരിധിയുടെ എല്ലാ ഭാഗവും ഇന്നുമുതൽ പൂർണമായും നിരീക്ഷണ കാമറ വലയത്തിൽ. കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനുമായി ഒമ്പതു ലക്ഷത്തിൽപ്പരം രൂപ ചെലവിൽ വിവിധ പ്രദേശങ്ങളിലായി ആകെ 32 അത്യാധുനിക നിരീക്ഷണ കാമറകളാണ് കാവൽ നേത്രം എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്നത്.
വിവിധ സാമൂഹിക സംഘടനകൾ, വ്യാപാര വ്യവസായ, വിദ്യാഭ്യാസ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ കേബിൾ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ മുഴുവൻ കാമറകളുടെയും കൺട്രോൾ റൂം സ്റ്റേഷനിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
കാമറകളുടെ പ്രവർത്തനോദ്ഘാടനവും സ്വിച്ച് ഓൺ കർമവും ഇന്നു വൈകുന്നേരം അഞ്ചിന് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എംഎൽഎ നിർവഹിക്കും. കാവൽ നേത്രം പദ്ധതി ചെയർമാൻ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് മുഖ്യാതിഥിയാകും.
പുന്നപ്ര സ്റ്റേഷൻപരിധി ഇനി കാമറക്കണ്ണിൽ
10:53 PM Dec 09, 2022 | Deepika.com